തിരുവനന്തപുരം: മലേഷ്യയിലെ ക്വലാലംപൂർ വിമാനത്താവളത്തില്‍ മലയാളി അടക്കം 400ലേറെ ഇന്ത്യക്കാർ നാട്ടിലെത്താനാകാതെ കുടുങ്ങി കിടക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് കുടുങ്ങിയത്. വൈകുന്നേരം അഞ്ച് മണിയോടെ വിമാനത്താവളത്തില്‍ നിന്നും പുറത്ത് പോകണമെന്ന് മലേഷ്യൻ എയർപോർട്ട് അതോറിറ്റി നിർദ്ദേശം നല്‍കിയതായി കുടുങ്ങി കിടക്കുന്നവർ പറയുന്നു. ഇവരുടെ ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു. മലയാളിയായ സിജോയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഭക്ഷണം പോലും ലഭിക്കാതെയാണ് വിമാനത്താവളത്തിൽ തുടരുന്നതെന്ന് ഇവർ പറയുന്നു.
ഇന്ത്യൻ എംബസി ഇടപ്പെടുന്നില്ലെന്നും പരാതിയുണ്ട്. അടിയന്തരമായി ഇന്ത്യൻ എംബസി ഇടപ്പെട്ടില്ലെങ്കിൽ വൈകിട്ടോടെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങേണ്ടി വരുമെന്നും കൊവിഡ് മരണങ്ങളടക്കം സ്ഥിരീകരിച്ച സ്ഥലത്താണ് തങ്ങൾ അകപ്പെട്ടിരിക്കുന്നതെന്നും വീഡിയോയിൽ ഇവർ വ്യക്തമാക്കുന്നുണ്ട്.