തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും കളിക്കാന്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ടി20യ്‌ക്കായാണ് സൂര്യകുമാര്‍ യാദവ് (Suryakumar Yadav) നേതൃത്വം നല്‍കുന്ന ഇന്ത്യ നാളെ (നവംബര്‍ 26) ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത് (India vs Australia 2nd T20I). മത്സരത്തില്‍ റണ്ണൊഴുകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് (Greenfield stadium pitch report).
ബാറ്റിങ്ങിന് അനുകൂലമായ മാണ്ഡ്യ ക്ലേയിലുളള പിച്ചാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് കെസിഎ അധികൃതരുടെ അവകാശവാദം (KCA on Greenfield stadium pitch). എന്നാല്‍ മുൻ മത്സരങ്ങൾ പരിശോധിച്ചാൽ കെസിഎ അധികൃതരുടെ ഈ വാക്കുകൾക്ക് അടിവരയിടുന്നതല്ല ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ ഫലം. 2018 നവംബർ ഒന്നിന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരത്തിന് ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് കെസിഎ ക്യൂറേറ്റർ ബിജു എഎം അവകാശപ്പെട്ടെങ്കിലും കാണികൾക്ക് നിരാശയായിരുന്നു ഫലം.
ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് 31.5 ഓവറിൽ 104 റൺസിന് പുറത്തായി. ഇന്ത്യയാകട്ടെ വെറും 14.5 ഓവറിൽ 1 വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയും ചെയ്‌തു. തീർന്നില്ല, ഇനിയുമുണ്ട് ചരിത്രം. 2022 സെപ്റ്റംബർ 28ന് ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനും ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയതെന്നായിരുന്നു കെസിഎയുടെ അവകാശവാദം. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ നേടിയതാകട്ടെ വെറും 106 റൺസ്.
ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചിൽ കണ്ടത് ഇന്ത്യൻ ബൗളർമാരുടെ സംഹാരതാണ്ഡവം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു. കെസിഎക്കും ക്യൂറേറ്റർക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.