തിരുവനന്തപുരം : 28-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ജാപ്പനീസ് ചിത്രമായ ഈവിൾ ഡസ് നോട്ട് എക്‌സിസ്റ്റിന്. ഓസ്‌കർ അവാർഡ് നേടിയ ജാപ്പനീസ് സംവിധായൻ റിസുക്കി ഹിമഗുച്ചിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. മികച്ച സംവിധായകനുള്ള രജത ചകോരം 'സൺഡേ' എന്ന ചിത്രത്തിലൂടെ ഉസ്ബെക്കിസ്ഥാന്‍റെ ഷോക്കിർ ഖോലിക്കോവ് കരസ്ഥമാക്കി. വൃദ്ധ ദമ്പതിമാരുടെ ജീവിതമാണ് 'സൺഡേ'യുടെ പ്രമേയം.
പ്രേക്ഷകപ്രീതി പുരസ്‌കാരം മലയാള ചിത്രമായ 'തടവ്' സ്വന്തമാക്കി. ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത 'ആട്ടം' എന്ന ചിത്രമാണ് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയത്. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി.
മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സ്‌പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ 'പ്രിസൺ ഇൻ ദി ആൻഡസി'നാണ് ലഭിച്ചത്. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം സ്വന്തമാക്കി (IFFK Award Ceremony 2023). മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ.ആര്‍ മോഹനന്‍ പുരസ്‌കാരം 'കേർവാൾ' ഒരുക്കിയ ഉത്തം കമാഠി നേടി. സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം മിഗുവേൽ ഹെർണാണ്ടസും മാരിയോ മാർട്ടിനും ശബ്‌ദ രൂപകൽപ്പന ചെയ്‌ത മെക്‌സിക്കൻ ചിത്രം 'ഓൾ ദി സൈലൻസി'ന് ലഭിച്ചു.
സിനിമാരംഗത്ത് സംവിധായകർക്ക് നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് അംഗീകാരം അടൂർ ഗോപാലകൃഷ്‌ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി (International Film Festival of Kerala). സമാപന ചടങ്ങിൽ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയായിരുന്നു. ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്‌ടാതിഥിയായി. ക്യൂബയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിലുള്‍പ്പെട്ട സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവരെ ആദരിച്ചു.
also read: സംസ്ഥാനത്തെ സിനിമ മേളയ്ക്ക് ഇന്ന് കൊടിയിറക്കം, സമാപന ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥി
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ ആര്യ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി ഐ.എ.എസ്, പോര്‍ച്ചുഗീസ് സംവിധായികയും ജൂറി ചെയര്‍പേഴ്‌സണുമായ റീത്ത അസവെദോ ഗോമസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, ക്യൂറേറ്റർ ഗോൾഡ സെല്ലം, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.