തിരുവനന്തപുരം : തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ 16) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങള്‍ക്കാണ് ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും കലക്‌ടര്‍ വ്യക്തമാക്കി.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലാണ് ഇന്ന് (ഒക്‌ടോബര്‍ 16) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് (ഒക്‌ടോബര്‍ 16) ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.5 മി.മി വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ.
സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പെന്നും ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ കലക്‌ടര്‍മാർ ഉൾപ്പടെ ഓൺലൈനായി പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ ഉദ്യോഗസ്ഥർ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അവധി എടുക്കരുതെന്നും അത്യാവശ്യമല്ലാത്ത അവധിയാണെങ്കിൽ റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ല തലത്തിലുള്ള ഓപ്പറേഷൻ സെന്‍റർ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. സംസ്ഥാനത്ത് ആകെ 27 ക്യാമ്പുകൾ തുറന്നു. അടിയന്തര സാഹചര്യമുണ്ടായാൽ ക്യാമ്പുകളിലേക്ക് ആളുകളെ വേഗം മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസാസ്റ്റർ മാസ്റ്റർ പ്ലാൻ കൊണ്ടുവരാൻ ആലോചന നടത്തി. നിയന്ത്രണാതീതമായ സാഹചര്യമാണ് നിലവില്‍ ഉള്ളത്. തിരുവനന്തപുരത്തുള്ള വെള്ളം കുറച്ചുകൂടി ഇറങ്ങിയാൽ മാത്രമേ നാശനഷ്‌ടങ്ങളുടെ കണക്ക് കൃത്യമായി പറയാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. റവന്യൂ-ദുരന്ത നിവാരണ തലത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജില്ലകളിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കലക്‌ടർമാരുടെ യോഗവും ചേർന്നു.
also read: Rain Emergency Meeting Trivandrum : 'അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിലേക്ക് മാറണം, ജനങ്ങൾ വിമൂഖത കാണിക്കരുത്' ; മന്ത്രി കെ രാജൻ
ശക്തമായ മഴയെ തുടര്‍ന്ന് തലസ്ഥാനത്ത് കനത്ത നാശനഷ്‌ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മണിക്കൂറുകളോളം തുടര്‍ന്ന മഴയില്‍ ഗ്രാമ നഗര പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ടെക്‌നോപാര്‍ക്കിലടക്കം വെള്ളം കയറി. താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയെല്ലാം വീടുകളിലും വെള്ളം കയറി. ജില്ലയില്‍ വിവിധയിടങ്ങളിലായി ഏക്കര്‍ കണക്കിന് കൃഷിയിടം വെള്ളത്തിനടിയിലായി. ജില്ലയിലൊട്ടാകെ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.