തിരുവനന്തപുരം: ഐ.ടി വകുപ്പിലേക്ക് സ്വപ്ന സുരേഷിനെ ശിപാർശ ചെയ്തത് എം.ശിവശങ്കറെന്ന് സര്‍ക്കാര്‍. എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ സ്പെയ്സ് പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പറേഷണൽ മാനേജറായി സ്വപ്ന സുരേഷിനെ നിയമിക്കാന്‍ ശിവശങ്കര്‍ ശിപാർശ നല്‍കിയതായി പറയുന്നത്.
വിവാദമുണ്ടായപ്പോൾ മുതൽ സർക്കാർ പറഞ്ഞിരുന്നത് കൺസൾട്ടൻസി കമ്പനി വഴിയാണ് സ്വപ്ന സ്പെയ്സ് പാർക്കിൽ എത്തിയത് എന്നായിരുന്നു. ഇതിനെ ഇപ്പോൾ സർക്കാർ തന്നെ തിരുത്തുകയാണ്. ഈ ഇടപെടലാണ് ശിവശങ്കറിന്‍റെ വീഴ്ച്ചയായി കണ്ടെത്തിയിരിക്കുന്നത്. ഇതു കൂടാതെ ഓൾ ഇന്ത്യ സർവീസ് റൂൾ മറികടന്ന് നയതന്ത്ര ഉദ്യോഗസ്ഥയുമായി നിരന്തരം ബന്ധപ്പെട്ടതും ശിവശങ്കറിന്‍റെ വീഴ്ച്ചയാണ്. യു.എ.ഇ കോൺസുലേറ്റ് ജനറലിന്‍റ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധം ശിവശങ്കർ സൂക്ഷിച്ചിരുന്നത് വീഴ്ച്ചയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് ഉത്തരവിൽ പറയുന്നത്.