തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനം രൂക്ഷം. ഇന്ന് രണ്ട് പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മരണവും ഡെങ്കി പനി മൂലമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ ചാഴൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ധനീഷ്, തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. ധനീഷ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും വിജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലിരുന്നത്. ഇതോടെ സംസ്ഥാനത്ത് ഈ മാസം മാത്രം പനിയടക്കമുള്ള അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.
ചികിത്സ തേടുന്നവർ പതിനായിരത്തിലധികം: പനിയടക്കമുള്ള അസുഖം നിമിത്തം പ്രതിദിനം പതിമൂവായിരത്തിലധികം പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ദിവസമായി പ്രതിദിന ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ജൂണ്‍ മാസം മാത്രം രണ്ട് ലക്ഷത്തി എണ്ണൂറ്റി എണ്‍പത്തിയൊമ്പത് പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
പനി മരണങ്ങളില്‍ കൂടുതലും ഡെങ്കി പനി മൂലമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 53 പേര്‍ക്കാണ് ഡെങ്കി പനി സ്ഥിരീകരിച്ചത്. 282 പേര്‍ ഡെങ്കി സംശയിച്ച് ചികിത്സയിലുമുണ്ട്. ഈ മാസം 1264 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇത് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ മാത്രമാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരെ കൂടി പരിഗണിച്ചാല്‍ കണക്കുകളില്‍ വർധനയുണ്ടാകും.
അതോടൊപ്പം സംസ്ഥാനത്ത് എലിപ്പനിയും വര്‍ദ്ധിക്കുന്നുണ്ട്. ഈ മാസം ഇതുവരെ 106 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 153 പേര്‍ക്ക് എലിപ്പനി സംശയിക്കുന്നുമുണ്ട്.
പനി വർധനയ്ക്ക് കാരണം ശുചീകരണം പാളിയത്: സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം പാളിയതാണ് ഇപ്പോഴത്തെ പകര്‍ച്ചവ്യാധികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് തദ്ദേശ വകുപ്പിനെ പഴി ചാരുന്നുമുണ്ട്. കൊതുക് നശീകരണത്തിന് ഫോഗിങ്ങ്, വെള്ളം കെട്ടിക്കെടുക്കുന്നത് തടയല്‍, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയിലടക്കം വീഴ്ച വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈഡേ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ചകളില്‍ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ഞായറാഴ്ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഡ്രൈ ഡേ ആചരിക്കാനും സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിരോധ മാർഗങ്ങളും നിർദ്ദേശങ്ങളും: ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രെയിലും മറ്റും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഡോക്സിസൈക്ലിന്‍ സൗജന്യമായി ലഭ്യമാണ്.