തിരുവനന്തപുരം: തിരുവല്ലത്ത് ഭാര്യാപിതാവിന്‍റെ ജേഷ്‌ഠനെ വീടുകയറി തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. തലയിൽ സാരമായി അടിയേറ്റ കാർഷിക കോളജ് കനാൽ കരയിൽ സുന്ദരനെ (72) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാഴമുട്ടം സ്വദേശി കൊട്ടാരം പ്രകാശ് എന്നു വിളിക്കുന്ന പ്രകാശിനെ (39) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ അന്വേഷിച്ചെത്തിയതായിരുന്നു പ്രകാശ് എന്ന് പൊലീസ് പറഞ്ഞു. ഭാര്യാപിതാവ് സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്നുണ്ടായ വാക്കേറ്റിത്തിനിടെയാണ് സുന്ദരന് കമ്പി കൊണ്ട് തലക്കടിയേറ്റത്.
പിടിയിലായ പ്രകാശ് നിരവധി കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിനും എസ്.സി-എസ്.ടി വകുപ്പ് പ്രകാരവും കേസ് എടുത്തു.
ഫോർട്ട് അസി.കമ്മിഷണർ എസ് ഷാജി, തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐ മനോഹരൻ, സി.പി.ഒ ഷാഗിൽ, എസ്.സി.പി.ഒമാരായ രാജീവ്, ബിജു എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തത്.