തിരുവനന്തപുരം: സംസ്ഥാന പരീക്ഷാഭവൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി സർട്ടിഫിക്കറ്റ് വിതരണം ചെയ്‌ത കേസിൽ അറസ്റ്റിലായ രാജ്യാന്തര കുറ്റവാളിയെ തിരുവനന്തപുരത്തെത്തിച്ചു. നാൽപതിലധികം പരീക്ഷാ ബോർഡുകളുടെയും സർവകലാശാലകളുടെയും പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയാണ് പ്രതി അവിനാശ് റോയ് വർമ (23) തട്ടിപ്പ് നടത്തിയത്.
ബിഹാർ സ്വദേശിയായ വിദ്യാർഥി ഡൽഹി സർവകലാശാലയിൽ അഡ്‌മിഷൻ സമയത്ത് ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ സംശയങ്ങളാണ് ദുരൂഹത ഉണ്ടാക്കിയത്. കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയസ് സ്‌കൂളിൽ നിന്ന് പ്ലസ് ടു പാസായി എന്ന സർട്ടിഫിക്കറ്റാണ് വിദ്യാർഥി അഡ്‌മിഷൻ സമയത്ത് നൽകിയത്. ഇതിൽ സംശയം തോന്നിയ ഡൽഹി സർവകലാശാല അധികൃതർ കേരളത്തിലെ പരീക്ഷാഭവനെ ബന്ധപ്പെടുകയായിരുന്നു.
തിരുവനന്തപുരത്ത് എത്തിച്ച അവിനാശിനെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. സംഭവത്തിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക നിഗമനം. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം സൈബർ ക്രൈം ഇൻസ്പെക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.