തിരുവനന്തപുരം: പാറശാല പൊഴിയൂരിൽ വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി. പൊഴിയൂർ തീരദേശ മേഖലയിലെ ചില മത്സ്യബന്ധന തൊഴിലാളികൾ ഉൾപ്പെടെ ഇത്തരം സർട്ടിഫിക്കറ്റുകൾ വാങ്ങി തൊഴിൽ സംബന്ധമായ യാത്രകൾ നടത്തുന്നു എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.
കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് ആരോപണം ആദ്യം പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പൊഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ വ്യാജ സീലും ഒപ്പും ഇട്ടുകൊണ്ടാണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
കഴിഞ്ഞ 14ന് പൊഴിയൂർ സ്വദേശിക്ക് ലഭിച്ചു എന്നു പറയുന്ന കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് വേണ്ടി ആശുപത്രിയിൽ ഒരു വിധ പരിശോധനയും നടന്നില്ല എന്ന കണ്ടെത്തൽ ആരോപണങ്ങൾക്ക് ബലം നൽകി. തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ.സാബു പരാതിയുമായി പൊഴിയൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് വയലേഷൻ ആക്ട്, കൃത്രിമ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളതെന്ന് സി ഐ . കെ.വിനു കുമാർ പറഞ്ഞു.