തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം എതിര്‍ക്കുന്നതിനും അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിനും വേണ്ടി ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ലോകയുക്ത രൂപം കൊണ്ടത്. അതിനാല്‍ നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല. കാരണം നായനാര്‍ കൊണ്ടുവന്ന ഒരു നിയമത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ലോകായുക്ത ആവശ്യപ്പെടുന്നത്. എന്നിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്ന കവിയാട് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കൂടുതല്‍ വായിക്കുക.....കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു; ഹര്‍ജി നാളെ പരിഗണിക്കും
ലോകായുക്ത വിധിക്കെതിരെ അപ്പീല്‍ പോകാന്‍ കഴിയില്ല. സാങ്കേതികമായി വേണമെങ്കില്‍ ഹൈക്കോടതിയില്‍ പോകാമെന്നെയുള്ളു. മാസങ്ങളോളം അഭിപ്രായങ്ങളും വാദമുഖങ്ങളും പരിശോധിച്ച ശേഷമാണ് കെ ടി ജലീല്‍ എന്ന മന്ത്രി സ്വജനപക്ഷപാതം കാണിച്ചതെന്നും പുറത്താക്കണമെന്നുമുള്ള വിധി ലോകായുക്ത പുറപ്പെടുവിച്ചത്. എന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതില്‍ എന്ത് ധാര്‍മികതയാണ് എന്ന് മനസിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നെന്ന് മനസിലാകുന്നില്ല. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ കേരളം തല കുനിക്കുന്നു. മന്ത്രിയെ സംരക്ഷിക്കാനുള്ള പഴുതുകൾ തേടുന്ന മുഖ്യമന്ത്രി കാട്ടുകള്ളനാണ്. ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. ലാവ്‌ലിന്‍ കേസിലെ ആറാമത്തെ പ്രതിയാണ് പിണറായി. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവലിനാണ്. അതിലെ പ്രതിയായ പിണറായി വിജയന്‍ അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.