ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകർപ്പ് അടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീംകോടതിയില്‍. ദൃശ്യങ്ങളുടെ പകർപ്പിന് അവകാശമുണ്ടെന്ന് ദിലീപ്. ദൃശ്യങ്ങൾക്കൊപ്പമുള്ള സ്‌ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. ഇത് തെളിയിക്കാൻ ദൃശ്യങ്ങൾ ക്ലോൺ ചെയ്ത് നല്‍കണമെന്നും വീഡിയോക്കൊപ്പമുള്ള ശബ്ദം കേസ് രേഖകളില്‍ പരാമർശിക്കുന്നില്ലെന്നും ദിലീപ് സുപ്രീംകോടതിയില്‍ അറിയിച്ചു.
കേസിലെ വാദങ്ങൾ ദിലീപ് രേഖാമൂലം സുപ്രീംകോടതിയില്‍ സമർപ്പിച്ചു. നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങൾ അത്യാവശ്യമാണെന്നാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങൾ വാട്ടർമാർക്ക് ചെയ്ത് കൈമാറണമെന്നും ആവശ്യം. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതായി ആക്രമിക്കപ്പെട്ട നടിക്ക് ആശങ്കയുണ്ടെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. പകർപ്പ് നല്‍കുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശത്തിന്‍റെ ലംഘനമാകുമെന്നുമാണ് അഭിഭാഷകരായ ആർ ബസന്തും കെ രാജീവും കഴിഞ്ഞ മാസം കോടതിയില്‍ വാദിച്ചത്. ഇതേ തുടർന്നാണ് പുതിയ ഉപാധികളോടെ ദൃശ്യങ്ങൾ ദിലീപ് വീണ്ടും ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ കാണുന്നതിന് തടസമില്ലെന്ന് വിചാരണ കോടതി നേരത്തെ അറിയിച്ചിരുന്നു. നടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സർക്കാരും കോടതിയില്‍ സ്വീകരിച്ചത്.