തിരുവനന്തപുരം: ഫാൻസി നമ്പർ നിരക്ക് വർധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പിന്‍റെ ശുപാർശ. ഫാൻസി അല്ലാത്ത നമ്പർ ബുക്ക് ചെയ്യുന്നതിന് അടിസ്ഥാന നിരക്ക് 3000ൽ നിന്ന് 5000 രൂപയാക്കാനും ഫാൻസി നമ്പറിന് അടിസ്ഥാന നിരക്ക് 5000 എന്നത് 10000 രൂപയാക്കി ഉയർത്താനുമാണ് ശുപാർശ. ഓട്ടോറിക്ഷ ഒഴിച്ച് ബാക്കി എല്ലാ വാഹനങ്ങളുടെയും പെർമിറ്റിനും നിരക്ക് വർധനയ്ക്കും ശുപാർശയുമായി കരട് ഉത്തരവ് ഇറക്കി (Motor Vehicles Department Will Increase Fancy Number Rates In Kerala).
ഫാൻസി നമ്പറുകളുടെ പ്രത്യേകത അനുസരിച്ച് 25000, 50000 എന്നിങ്ങനെയാണ് സ്ലാബുകൾ. ഏത് സീരീസിൽ ആയാലും 1 എന്ന നമ്പർ ബുക്ക് ചെയ്യുന്നതിന് ഒരു ലക്ഷം രൂപയാണ് നിരക്ക്. മാത്രമല്ല അടിസ്ഥാന നിരക്കായ 3000ന് ബുക്ക് ചെയ്യാനാകുമായിരുന്ന ചില നമ്പറുകൾ പതിനായിരം എന്ന സ്ലാബിലേക്ക് ഉയർത്തുകയും ചെയ്‌തു. 10000 ന്‍റെ സ്ലാബിലേക്ക് ലഭിക്കുമായിരുന്ന നമ്പറുകൾ 25000ന്‍റെ സ്ലാബിലേക്ക് ഉയർത്തുകയും ചെയ്‌തു.
പെർമിറ്റ് ഫീസും ഉയർത്തിയിട്ടുണ്ട്. ടാക്‌സി വാഹനങ്ങൾക്ക് 700 രൂപ ആയിരുന്ന പെർമിറ്റ് 1000 രൂപയാക്കി. ചെറിയ ഗുഡ്‌സ് വാഹനങ്ങൾക്ക് 1000 രൂപയായിരുന്ന പെർമിറ്റ്ഫീസ് 1500 രൂപയാക്കി ഉയർത്തി. ഹെവി ഗുഡ്‌സ് വാഹനങ്ങൾക്ക് 1800 ൽ നിന്ന് 2250 ആക്കിയും 14 സീറ്റ് വരെയുള്ള കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾക്ക് 2250 എന്നത് 4500 രൂപയും 21 സീറ്റിനു മുകളിലുള്ള ഹെവി വാഹനങ്ങൾക്ക് പെർമിറ്റ് ഫീസ് 3800 രൂപ എന്നത് 5,250 ആയും ഉയരും.
ALSO READ:New registration series Government Vehicles| KL-90 പുതിയ രജിസ്ട്രേഷൻ സീരീസിനൊരുങ്ങി സർക്കാർ വാഹനങ്ങൾ
പുതിയ രജിസ്‌ട്രേഷനിൽ സർക്കാർ വാഹനങ്ങൾ: ഇനി മുതൽ സർക്കാർ വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ സീരീസ് വരുന്നു. കെഎൽ 90 (KL 90) എന്ന് തുടങ്ങുന്ന രജിസ്ട്രേഷൻ സീരീസാണ് പുതുതായി പുറത്തിറങ്ങുക. പുതിയ സീരീസ് വരുന്നതിനാൽ മന്ത്രിമാരുടെ വാഹനങ്ങൾ അടക്കമുള്ള സർക്കാർ വാഹനങ്ങൾ ഇതിലേക്ക് മാറുന്നും (Government Vehicles). കെഎൽ 90-എ (KL-90- A), കെഎൽ 90 -ബി (KL-90- B), കെഎൽ 90-സി (KL-90-C), കെഎൽ 90-ഡി (KL-90- D) തുടങ്ങിയ രജിസ്ട്രേഷൻ സീരീസുകളാണ് പുതുതായി വരുന്നത്.
എ' സീരീസിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുളള വാഹനങ്ങളും ബി സീരീസിൽ കേന്ദ്ര സർക്കാർ വാഹനങ്ങളും 'സി' സീരീസിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങളും 'ഡി' സീരീസിൽ പൊതുമേഖല സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങളുമാണ് ഇനി മുതൽ രജിസ്ട്രേഷൻ ചെയ്യേണ്ടത്.
സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വച്ച് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം. അതേസമയം സ്വകാര്യ വാഹനങ്ങൾ കരാറിനെടുത്ത് നേരത്തെ സർക്കാർ ബോർഡ് സ്ഥാപിച്ച് സർവീസ് നടത്തിയിരുന്നു. എന്നാൽ പുതിയ രജിസ്ട്രേഷൻ സീരീസ് വരുന്നതോടെ ഇത് തടയാനാകും.
ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ കെഎസ്ആർടിസിക്ക് വേണ്ടി തിരുവനന്തപുരം സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ദേശസാത്കൃത വിഭാഗം ഓഫിസിലേക്ക് മാറ്റും.