തിരുവനന്തപുരം: രാത്രി വൈകിയും മന്ത്രിമാരുടെ ഓഫിസുകള്‍ സജീവമായിരിക്കണമെന്ന നിര്‍ദേശവുമായി സിപിഎം സംസ്ഥാന നേതൃത്വം. പാര്‍ട്ടി മന്ത്രിമാരുടെ ഓഫിസുകള്‍ കുറഞ്ഞത് രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശമാണ് കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാന നേതൃ യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം മന്ത്രിമാര്‍ക്ക് നൽകിയത് (Ministerial Offices Should Stay Awake).
ചില മന്ത്രിമാരുടെ ഓഫിസുകള്‍ രാത്രി വൈകിയും പ്രവര്‍ത്തിക്കാറുണ്ടെങ്കിലും മുഴുവന്‍ മന്ത്രിമാരുടെയും ഓഫിസുകളുടെ പൊതു സ്ഥിതി അതല്ലെന്ന് യോഗം വിലയിരുത്തി. എന്നാല്‍ ഏതെങ്കിലും മന്ത്രി ഓഫിസിന്‍റെ പ്രവര്‍ത്തനം തൃപ്‌തികരമല്ലെന്ന നിലയില്‍ പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുണ്ടായില്ലെന്നാണ് സൂചന.
സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം കൂടുതല്‍ ദൃഢമാക്കണമെന്ന പൊതുനിര്‍ദേശം യോഗത്തിലുയര്‍ന്നു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാമൂഹിക മാധ്യമ വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ തീരുമാനിച്ചു.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സാഹചര്യമൊരുക്കുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മണ്ഡലം പര്യടനങ്ങള്‍ നവംബര്‍ 18 ന് കാസർകോട് നിന്നും ആരംഭിക്കും.
പരിപാടികള്‍ നടക്കുന്ന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്‌ചയും നടത്തും. നവംബര്‍ 18 ന് ആരംഭിക്കുന്ന മണ്ഡല പര്യടനം ഡിസംബര്‍ 24 നാകും അവസാനിക്കുക.
സിപിഎമ്മിന് വേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറ് കണക്കിന് വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്‌മകളെ പൊതു പ്ലാറ്റ്‌ഫോമിന് കീഴില്‍ അണിനിരത്താനാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നാല് മേഖല യോഗങ്ങൾ ഈ മാസം 26 ന് തിരുവനന്തപുരത്ത് തുടക്കമാവും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകനമാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട.
26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനം നടക്കും. 28 ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അവലോകന യോഗം തൃശൂരിലും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ മേഖല അവലോകന യോഗം ഒക്ടോബര്‍ മൂന്നിന് എറണാകുളത്തും കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് നടക്കും.
ALSO READ:AK Balan On Mandalam Sadas: 'ഇത് ലോകത്ത് ആദ്യം, മണ്ഡലം സദസ് ചരിത്രമാകും': എ കെ ബാലന്‍
മണ്ഡലം സദസ് ചരിത്ര വിജയമാകും: മന്ത്രിസഭയാകെ മണ്ഡലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് ഇത് ആദ്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ (AK Balan On Mandalam Sadas). മന്ത്രിമാരെല്ലാം ഒരു ബസില്‍ യാത്ര പോകുന്നതില്‍ തെറ്റില്ല. ജനങ്ങളെ കാണാന്‍ വേണ്ടിയും ജനങ്ങളുമായി സംവദിക്കാന്‍ വേണ്ടിയും ജനലക്ഷങ്ങളുടെ വികാരം മനസിലാക്കാന്‍ വേണ്ടിയും മന്ത്രിസഭ ഒന്നാകെ മണ്ഡലങ്ങളിലേക്ക് പോകുന്ന കാഴ്‌ച ലോകത്തില്‍ ആദ്യത്തെ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന എല്ലാ മന്ത്രിമാരും അംഗങ്ങളായ മണ്ഡലം സദസ് ചരിത്ര വിജയമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.