തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമാകവെ സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം. രണ്ട് ദിവസത്തേക്കുള്ള വാക്‌സിൻ മാത്രമാണ് ശേഖരത്തിലുള്ളത്. കേന്ദ്ര സർക്കാരിനോട് അൻപതിനായിരം ഡോസ് വാക്‌സിൻ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആവശ്യപ്പട്ട വാക്‌സിൻ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്‌സിനേഷൻ നിലയ്‌ക്കും. അതിതീവ്ര വ്യാപനം നേരിടുന്നതിന്‍റെ ഭാഗമായി വാക്‌സിനേഷൻ നടപടികൾ ത്വരിതപ്പെടുത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് വാക്‌സിൻ വിതരണം നടത്തുകയും ചെയ്തു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മാത്രം 82,000 ഡോസ് വാക്‌സിൻ വിതരണം ചെയ്യാൻ ആരോഗ്യ വകുപ്പിന് സാധിച്ചു. എന്നാൽ വാക്‌സിൻ ക്ഷാമം ഈ മാസ് ഡ്രൈവുകളുടെ നടത്തിപ്പിനെ ബാധിക്കാനും ഇടയുണ്ട്.
അതേ സമയം രോഗവ്യാപനം കടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും സര്‍ക്കാരിന്‍റെ ആലോചനയിലുണ്ട്. സംസ്ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. അതിതീവ്ര വ്യാപനത്തിന്‍റെ സൂചനയാണ് ഈ കണക്ക്. നിലവിൽ സംസ്ഥാനത്ത് പ്രതിദിനം ഏഴായിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ രോഗബാധിതരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യം പ്രതിദിന രോഗബാധിതരുടെ എണ്ണം മൂവായിരത്തിൽ താഴെയായിരുന്നു. എന്നാൽ ഏപ്രിൽ പകുതിയായതോടെ രോഗബാധിതരുടെ എണ്ണം ഏഴായിരമായി. ഇത് പതിനായിരത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് ആലോചന തുടങ്ങിയത്. ഇന്ത്യയിൽ രോഗവ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളിലും ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറി അടിയന്തരയോഗം വിളിച്ചിട്ടുമുണ്ട്. കൊവിഡ് കോർ കമ്മിറ്റി യോഗമാണ് ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ഏതുവിധത്തിൽ വേണമെന്നത് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും.
രോഗവ്യാപനം കണക്കിലെടുത്ത് ആവശ്യമായ സജ്ജീകരണങ്ങൾ അടിയന്തരമായി ഒരുക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിക്കഴിഞ്ഞു. ചികിത്സയ്‌ക്കായി പരമാവധി കിടക്കകൾ ഒരുക്കാനും നിർദേശമുണ്ട്. സി.എഫ്.ടി.സി കളുടെ പ്രവർത്തനം തദ്ദേശ സ്ഥാപനങ്ങളാണ് വിലയിരുത്തേണ്ടത്. ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ച് 44,389 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,70,810 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 6485 പേർ ആശുപത്രിയിലും 1,64,325 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.