തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി പ്രതാപചന്ദ്രന്‍റെ മരണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. ഡിഐജി എ അക്‌ബറിന്‍റെ മേല്‍നോട്ടത്തില്‍ ശംഖുമുഖം പൊലീസിനാണ് അന്വേഷണ ചുമതല. പ്രതാപചന്ദ്രന്‍റെ മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് പ്രതാപചന്ദ്രന്‍ മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോണ്‍ഗ്രസിന്‍റെ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ പ്രമോദ് കോട്ടപ്പള്ളി, രമേശന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ദുരൂഹ മരണമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഡിജിപിക്ക് സമര്‍പ്പിച്ച പരാതി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ഫണ്ട് തിരിമറി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ചിലർ പ്രതാപചന്ദ്രനെ വേട്ടയാടിയിരുന്നുവെന്ന് കുടുംബം നേരത്തെ തന്നെ സമൂഹമാധ്യമങ്ങൾ വഴി ആരോപിച്ചിരുന്നു.