തിരുവനന്തപുരം: പ്രവാസികളെ ഏത് ഘട്ടത്തില്‍ തിരികെ കൊണ്ടുവന്നാലും സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മടങ്ങി വരുന്നവര്‍ നിലവിലുള്ള രാജ്യങ്ങളില്‍ വച്ചുതന്നെ ഒരു പരിശോധനയ്ക്ക് ആദ്യം വിധേയമാകണം. ഇതിന് ശേഷം പ്രത്യേക വിമാനങ്ങളില്‍ ഇവരെ കൊണ്ടുവരാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിമാനത്താവളങ്ങളില്‍ വിപുലമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. പ്രാഥമിക പരിശോധനയിൽ രോഗബാധ സംശയിക്കപ്പെടുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിക്കും. എന്നാൽ രോഗ ലക്ഷണങ്ങളൊന്നുമില്ലാത്തവരെ വീടുകളിലേക്ക് അയക്കും. ഇതിനായി പ്രത്യേക പ്രീ പെയ്ഡ് വാഹനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.