തിരുവനന്തപുരം: പൂക്കളമൊരുക്കി മാവേലിയെ വരവേല്‍ക്കാനൊരുക്കുന്ന തലസ്ഥാന വാസികള്‍ക്കായി ചാല പൂക്കമ്പോളം സജീവമായി. ആദ്യ നാളുകളിലെ കച്ചവടമാന്ദ്യം രണ്ട് ദിവസത്തിനുള്ളില്‍ മറികടക്കുമെന്ന പ്രതീക്ഷ വ്യാപാരികള്‍ക്കുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ചാല കമ്പോളത്തില്‍ പൂക്കള്‍ക്ക് വില വളരെ കുറവാണ്. ചാലയിലെ പൂക്കമ്പോളം ആലസ്യം വിട്ടുണരുകയാണ്. അത്തപ്പൂക്കളം ഒരുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും കൂട്ടത്തോടെ ഇവിടേക്കെത്തി തുടങ്ങി. വെള്ള, മഞ്ഞ ജമന്തി, വാടാമല്ലി, വെള്ള, ചുവപ്പ് അരളി, റോസ്, തുളസി, തെച്ചി തുടങ്ങി പൂക്കളത്തെ മനോഹരമാക്കാന്‍ ഇത്രയും പൂക്കള്‍ ധാരാളം. ഇതെല്ലാം ചാലയില്‍ എത്തിത്തുടങ്ങി. അത്തം നാളുകളിലെ ആലസ്യത്തില്‍ നിന്ന് ചാലക്കമ്പോളം ഉണരുമെന്ന പ്രതീക്ഷയിലാണ് ചാലയിലെ പൂവ്യാപാരികള്‍.
തോവാള, മധുര, ബെംഗലൂരു, ഡിണ്ടിഗല്‍, റായല്‍കോട്ട എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ എത്തുന്നത്. കര്‍ണാടകത്തിലെ ഹൊസൂരില്‍ നിന്നാണ് മഞ്ഞ, വെള്ള ജമന്തി പൂക്കള്‍ വ്യാപകമായി വരുന്നത്. തിരുവനന്തപുരം വെള്ളായണിയില്‍ നിന്നുള്ള താമരപ്പൂക്കളും ചാലയില്‍ സ്ഥാനം പിടിക്കുന്നു. ഓണക്കാലത്ത് പൂക്കൾക്ക് വില കൂടുമെന്ന ആശങ്കയുണ്ടെങ്കില്‍ അവരോട് പൂവ്യാപാരികള്‍ പറയുന്നു... ചാലയില്‍ വരൂ, ഓണപൂക്കളം ഗംഭീരമാക്കൂ...