തിരുവനനന്തപുരം : തിരുവല്ലം കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. ക്രൂരമായ ലോക്കപ്പ് മർദനമാണ് മരണകാരണമെന്ന റിപ്പോർട്ട് ഗൗരവതരമാണ്. ഈ പശ്ചാത്തലത്തിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
ബസ് കൺസെഷൻ സംബന്ധിച്ച ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം പാവപ്പെട്ട മാതാപിതാക്കളുടെ സങ്കടം അറിയാത്തതുകൊണ്ടാണ്. കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല. വിദ്യാർഥി സംഘടനകൾ സമരം ചെയ്ത് നേടിയ അവകാശമാണ്. പാവപ്പെട്ടവരെ പരിഹസിച്ചത് ശരിയായില്ല.
Also Read: തിരുവല്ലം കസ്റ്റഡി മരണം: സുരേഷ് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദനം, പൊലീസ് സംശയത്തിന്‍റെ നിഴലില്‍
'ദി കശ്മീർ ഫയൽസ്' എന്ന സിനിമയുടെ പേരിൽ കെ.പി.സി.സിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് പ്രതികരണം പുറത്തുവന്നത് സംബന്ധിച്ച് അറിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. കെ.പി.സി.സി ഈ സിനിമയെ പറ്റി ചർച്ച ചെയ്തിട്ടില്ല. ഒരു പ്രതികരണവും നടത്തിയിട്ടില്ല.
എന്താണ് സംഭവിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരനുമായി സംസാരിച്ച ശേഷം കണ്ടെത്തും. വ്യാജ അക്കൗണ്ടുകളിൽ നിന്നാണോ ഇത് സംഭവിച്ചതെന്ന് പരിശോധിക്കും. കാശ്മീരിൽ പണ്ഡിറ്റുകളെക്കാൾ കൂടുതൽ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന തരത്തില്‍ ട്വീറ്റ് പുറത്തുവന്നതായാണ് ആരോപണം.