തിരുവനന്തപുരം: ശാസ്തമംഗലത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ കാര്‍ കണ്ടെത്താനാകാതെ പൊലീസ്. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അപകടത്തിന് കാരണമായെന്നു കരുതുന്ന കാർ കണ്ടെത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. നിരീക്ഷണക്യാമറകളില്‍ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്.
ഡിസംബര്‍ 29 ന് രാത്രിയാണ് ശാസ്തമംഗലത്ത് യൂബര്‍ ഈറ്റ്സ് ജീവനക്കാരനായ റഹിം, വിദ്യാർഥി ആദിത്യ എന്നിവരെ ചാരനിറത്തിലുളള കാര്‍ ഇടിച്ചത്. റഹിം സംഭവസ്ഥലത്തും ആദിത്യ കഴിഞ്ഞ ദിവസവുമാണ് മരിച്ചത്. നഗരത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ വ്യാപകമായിരുന്നു. മാധ്യമപ്രവര്‍ത്തന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ടപ്പോഴും ഇതേസാഹചര്യമാണ് ഉണ്ടായത്. എന്നാല്‍ ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് നടപടികളൊന്നും ഉണ്ടായില്ല.
അപകടത്തില്‍ മരിച്ച ആദിത്യയുടെ ബൈക്കിനു മുന്നിലെ രക്തസാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തു വരുമ്പോള്‍ അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.