തിരുവനന്തപുരം: അപകടത്തില്‍പെട്ട യുവാവിനെ സഹായിക്കാനെത്തി ബൈക്കുമായി കടന്ന വിരുതന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്‌ച ബാലരാമപുരത്ത് അപകടത്തില്‍പെട്ട മഞ്ചവിളാകം സ്വദേശി ജിജോയെ സഹായിക്കാനെത്തിയ 22കാരനാണ് ആശുപത്രിയില്‍ എത്തിച്ചശേഷം ബൈക്കുമായി കടന്നത്. ബാലരാമപുരത്ത് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് റോഡില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ അതേ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച ശേഷം ഇയാൾ ബൈക്കുമായി പോകുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ വെടിവച്ചാന്‍കോവില്‍ ഭഗവതിനട റോഡിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സി.എസ് ജിജോ ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്നാണ് അപകടത്തിൽപെട്ടത്. കൈക്ക് പരിക്കേറ്റ ജിജോയെ അപകട സ്ഥലത്ത് ഒത്തുകൂടിയവരിലൊരാൾ അതേ ബൈക്കില്‍ ആശുപത്രിയിലെത്തിക്കാമെന്ന് സമ്മതിക്കുകയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു. ബന്ധുക്കള്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ഒ പി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് സഹായിക്കുകയും ബന്ധുക്കൾ എത്തിയതോടെ ഇയാൾ കടന്നുകളയുകയുമായിരുന്നു.
ബജാജ് പള്‍സറിന്‍റെ പുത്തന്‍ മോഡല്‍ ബൈക്കാണ് നഷ്‌ടപെട്ടത്. ആശുപത്രിയിലെയും കടകളിലേയും സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് പതിഞ്ഞിട്ടുണ്ട്. കേസെടുത്ത നെയ്യാറ്റിന്‍കര പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.