തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം കോടതി നാളെ പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സിജെഎം കോടതിയിൽ ഹർജി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷയിൽ വാദം പറയാതെ കേസ് നടപടി മാറ്റി കൊണ്ടിരിക്കുന്ന പ്രതികളുടെ സമീപനത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എംഎൽഎമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.
യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 2015 മാർച്ച് 13ന് ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക് മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചത് കാരണം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്.