തിരുവനന്തപുരം: തലസ്ഥാന നഗരി മോടിപിടിപ്പിക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ആർട്ടീരിയ ചുവർചിത്ര പദ്ധതിയുടെ മൂന്നാം പതിപ്പ് തുടങ്ങി. പാളയം അണ്ടർപാസ്, ആക്കുളം ബൈപ്പാസിലെ കുഴിവിള ജങ്‌ഷൻ, സെന്‍റ് ജോസഫ്‌സ് സ്‌കൂൾ പരിസരം, മ്യൂസിയം ചുറ്റുമതിൽ എന്നിവിടങ്ങളിലാണ് ഇത്തവണ ചുവർചിത്രങ്ങൾ ഒരുങ്ങുന്നത്. തലസ്ഥാനത്ത് വിരുന്നെത്തുന്ന സഞ്ചാരികൾക്ക് നഗരത്തിന്‍റെ സുന്ദരമുഖമാണ് തെരുവോരത്തെ ആർട്ടീരിയ ഗാലറികൾ സമ്മാനിക്കുക.
ചമഞ്ഞൊരുങ്ങി തലസ്ഥാനം
ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് 2015ലാണ് ആർട്ടീരിയ ആരംഭിച്ചത്. അന്നുമുതൽ ഇതുവരെ പ്രശസ്തരായ നിരവധി ചിത്രകാരന്മാർ ചരിത്രവും ജീവിതവുമെല്ലാം വരച്ചുവച്ചു. 2015, 2016 വർഷങ്ങളിൽ രണ്ടുഘട്ടമായി ഇരുപത്തഞ്ചോളം ചിത്രകാരന്മാരുടെ രചനകളാണ് നഗരഭിത്തികളിൽ ഇടംപിടിച്ചത്.
ALSO READ: തോവാളയിലും ആപ്പിള്‍ കൃഷിയില്‍ വിജയം
മൂന്നാം പതിപ്പിലേക്ക് എത്തുമ്പോൾ പ്രമുഖ ചിത്രകാരി അൻപു വർക്കിയാണ് അണ്ടർപാസിൽ വിശാലമായ രീതിയിൽ ടേബിൾ ടെന്നീസുമായി ബന്ധപ്പെട്ട ചിത്രം ഒരുക്കുന്നത്. കൂടാതെ 19 ചിത്രകാരന്മാർ ഇത്തവണ തങ്ങളുടെ കലാസൃഷ്‌ടികൾ ചുമരുകളിലേക്ക് പകർത്തും.
നഗരഹൃദയത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന തത്സമയ വര കാണാൻ എത്തുന്ന കാഴ്‌ചക്കാരും നിരവധിയാണ്. സെപ്റ്റംബർ പത്തിനകം ആർട്ടീരിയ പൂർത്തിയാകും.