തിരുവനന്തപുരം: ഗാന്ധിജിയുടെ 150-ാം ജൻമദിനം ആഘോഷിക്കുന്നതില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇന്ത്യയുടെ മഹാനായ പുത്രന്‍ ഗാന്ധിജി മാത്രമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. ദീന്‍ദയാല്‍ ഉപാധ്യായയെയും സവര്‍ക്കറിനെയും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കൊപ്പമോ ഗാന്ധിയേക്കാള്‍ ഒരു പടി മുന്നിലോ നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഗാന്ധിജിക്ക് സമശീര്‍ഷനായി ആരുമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ ഗാന്ധി ഘാതകനായ ഗോഡ്സെക്ക് ക്ഷേത്രം പണിയുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നത് തടയാനായി നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.