തിരുവനന്തപുരം: ഭക്ഷ്യ ഉല്‍പാദനവും കാർഷികരംഗത്തെ കുതിച്ചുചാട്ടവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് തയ്യാറാക്കുന്ന പദ്ധതിക്ക് ഒരു വർഷത്തിനകം 3,000 കോടി രൂപ ചെലവിടുമെന്ന് മുഖ്യമന്ത്രി. തരിശായി കിടക്കുന്ന 1,09,000 ഹെക്‌ടർ സ്ഥലത്ത് കൃഷിയിറക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ഇതിന്‍റെ ചുമതല. ജോലി നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികളെയും കൃഷിയിൽ താല്‍പര്യമുള്ള യുവാക്കളെയും പദ്ധതിയുടെ ഭാഗമാക്കും.
ഭൂമിയുടെ ഉടമയ്ക്ക് കൃഷി ചെയ്യാൻ താല്‍പര്യമുണ്ടെങ്കില്‍ സർക്കാർ പിന്തുണ നൽകും. ഉടമയ്ക്ക് താല്‍പര്യമില്ലെങ്കില്‍ ഉടമയുടെ സമ്മതത്തോടെ സന്നദ്ധ സംഘങ്ങളോ കുടുംബശ്രീയോ പഞ്ചായത്ത് സമിതികളോ കൃഷി ചെയ്യണം. കൃഷി ചെയ്യുന്നവർക്ക് സഹകരണ സംഘങ്ങൾ പലിശ രഹിത വായ്‌പയോ പലിശ കുറഞ്ഞ വായ്‌പയോ നൽകണം. ഓണക്കാലം ലക്ഷ്യമിട്ടുള്ള ഹ്രസ്വകാല പദ്ധതിയും ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ദീർഘകാല പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.