തിരുവനന്തപുരം : സമൂഹത്തില്‍ നടക്കുന്ന തെറ്റായ കാര്യങ്ങളെ കുറിച്ച് വാ തുറക്കാനോ പ്രതിഷേധിക്കാനോ പല സിനിമാക്കാരും തയ്യാറാകാറില്ലെന്ന് പ്രശസ്‌ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ (Film Director Adoor Gopalakrishnan). എന്തെങ്കിലും പറഞ്ഞാല്‍ ഇ ഡി വരുമോയെന്നാണ് അവരുടെ ഭയമെന്നും അദ്ദേഹം പരിഹസിച്ചു. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ (Goa Governor P S Sreedharan Pillai) എഴുത്തുജീവിതം അരനൂറ്റാണ്ട് പിന്നിടുന്നതിന്‍റെ ഭാഗമായി പ്രസ് ക്ലബ് സംഘടിപ്പിച്ച എഴുത്ത് @50 എന്ന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം (Adoor Gopalakrishnan On ED).
സിനിമാക്കാരില്‍ പലരും സൗകര്യങ്ങളും പദവിയും നോക്കിയിരിക്കുന്നവരാണ്. അങ്ങനെയുള്ളവര്‍ക്ക് പലതും സംരക്ഷിക്കാനുണ്ടാകും. വളരെ സാധാരണക്കാരനെ പോലെയാണ് താന്‍ ജീവിക്കുന്നത്. നല്ല കാര്യങ്ങള്‍ കണ്ടാല്‍ മനസുതുറന്ന് പറയും.
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അതും പറയും. എല്ലാ സിനിമാക്കാരും ഇങ്ങനെ പറയില്ല. തനിക്ക് പേടിക്കാനൊന്നും ഇല്ലാത്തതിനാലാകാം തന്നെ പലതും പറഞ്ഞ് വിശേഷിപ്പിക്കുന്നത്. കാണുന്ന കാര്യങ്ങളെ കുറിച്ച് തുറന്നുപറച്ചിലിന് ഭയമില്ല. താന്‍ കഷ്‌ടപ്പെട്ട് ജീവിക്കുന്ന ഒരു ഫിലിം മേക്കറാണെന്നും അടൂര്‍ പറഞ്ഞു.
ശ്രീധരന്‍പിള്ള അരനൂറ്റാണ്ടുകൊണ്ട് ഇരുന്നൂറിലേറെ പുസ്‌തകങ്ങള്‍ എഴുതി. ഇത്രയേറെ പുസ്‌തകങ്ങള്‍ എഴുതുന്നത് മനുഷ്യസാധ്യമാണോയെന്ന് സംശയമാണ്. പക്ഷേ അദ്ദേഹത്തിന് അതിന് സാധിച്ചു. കലാബോധവും സാഹിത്യബോധവുമാണ് നല്ല ഭരണാധികാരികള്‍ക്ക് വേണ്ട ഗുണം.
ഈ കഴിവുകളുള്ളവരാണ് രാഷ്‌ട്രീയത്തിലും വരേണ്ടത്. ജനങ്ങളുമായി ഇടപഴകാന്‍ ഇത്തരം നേതാക്കള്‍ക്കാണ് നന്നായി സാധിക്കുകയെന്നും അടൂർ കൂട്ടിച്ചേർത്തു. അതേസമയം, ബിജെപി നേതാവുകൂടിയായ പിഎസ് ശ്രീധരന്‍പിള്ളയെ വേദിയിലിരുത്തിയായിരുന്നു അടൂരിന്‍റെ ഇഡിക്കെതിരെയുള്ള വിമര്‍ശനം.