തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പ് തുടങ്ങാൻ പദ്ധതിയിട്ട ഡ്യൂട്ടി ഫ്രീ ഷോപ്പിന് പൂട്ടിട്ട് കസ്റ്റംസ്. രാജ്യാന്തര യാത്രക്കാരെ മുന്നിൽ കണ്ട് തുറക്കാൻ ഉദ്ദേശിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിന് കസ്റ്റംസ് ലൈസൻസ് നൽകിയേക്കില്ലെന്നാണ് സൂചന.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലെമിങ് വേ ഗ്രൂപ്പുമായി ചേർന്ന് സ്റ്റോർ തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടത്തിപ്പ് സമയത്ത് പ്ലസ് മാക്‌സ് സ്റ്റോറിൽ നിന്ന് ആറ് കോടി രൂപയുടെ മദ്യം പുറത്തേക്ക് കടത്തിയ കേസ് നിലവിലുണ്ട്. രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോർട്ട് രേഖകൾ ഉപയോഗിച്ചായിരുന്നു തിരിമറി നടത്തിയത്.
ALSO READ: കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ; സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന
സംഭവത്തിൽ നടപടിയെടുത്ത് ഷോപ്പ് സീൽ ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്റ്റോറിൻ്റെ പ്രതിനിധികൾ മർദിച്ചിരുന്നു. കേസ് നിലവിലുള്ളതിനാൽ ലൈസൻസ് നൽകാൻ പരിമിതി ഉണ്ടെന്നാണ് കസ്റ്റംസ് വാദം. ലൈസൻസിനുള്ള അപേക്ഷ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറിൻ്റെ പരിഗണയിലാണ്.
പൂട്ടികിടക്കുന്ന പ്ലസ് മാക്‌സ് ഷോപ്പിൻ്റെ അടുത്ത് തന്നെയാണ് പുതിയ സ്റ്റോർ തുടങ്ങാൻ അദാനി ഗ്രൂപ്പ് അനുമതി തേടിയിരിക്കുന്നത്. കേസ് തീർപ്പായാൽ എത്രയും വേഗം ഫ്ലെമിങ് വേയുമായി ചേർന്ന് ഷോപ്പ് തുറക്കാനുള്ള സജ്ജീകരണങ്ങൾ നടത്തുന്ന അദാനി ഗ്രൂപ്പിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്.