പത്തനംതിട്ട : വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിനെതിരെ പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പത്തനംതിട്ട അങ്ങാടിക്കലിലെ മന്ത്രിയുടെ വീടിന് സമീപവും അടൂർ ടൗണിലുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. അടൂരിൽ കരിങ്കൊടി കാട്ടിയ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
അടൂരിലെ ഫുട്‌ബോള്‍ ടര്‍ഫിന്‍റെ ഉദ്ഘാടനത്തിനായി ശനിയാഴ്‌ച വൈകിട്ട് കൊടുമൺ അങ്ങാടിക്കലിലെ വീട്ടിൽ നിന്ന് മന്ത്രി പോകുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി കണ്ണന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എം.ജി കണ്ണൻ ഉള്‍പ്പടെ നാല് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Also read: വയനാട്ടില്‍ യുഡിഎഫ് പ്രതിഷേധ റാലിക്കിടെ സംഘര്‍ഷം; സിപിഎം സ്‌തൂപങ്ങളും കൊടിതോരണങ്ങളും തകര്‍ത്തു
അങ്ങാടിക്കലില്‍ നിന്ന് മന്ത്രിയുടെ വാഹനം അടൂർ നഗരത്തിൽ ഹൈസ്‌കൂള്‍ ജങ്‌ഷനിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അലക്‌സ് കോയിപ്പുറത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് അലക്‌സ് കോയിപ്പുറം ഉൾപ്പടെ 5 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.