പത്തനംതിട്ട: വനവിഭവങ്ങൾ ശേഖരിക്കാന്‍ ഉള്‍വനത്തിലേക്ക് പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് കോന്നി പൊലീസ് വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഒരു തലയോട്ടി, തുടയെല്ല്, വാരിയെല്ല്, താടിയെല്ല്, തലമുടി, തുണിയുടെ കഷണം എന്നിവയാണ് കണ്ടെത്തിയത്. കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജന്‍ കോളനിയില്‍ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ കാണാതായത്.
ALSO READ: കെ റെയിൽ കേരളത്തെ വിഭജിക്കും, സർക്കാരിന് ഹിഡൺ അജണ്ട: ഇ.ശ്രീധരൻ
സെപ്റ്റംബർ മാസത്തിൽ ഇവര്‍ കുന്തിരിക്കം ശേഖരിക്കാന്‍ മാഞ്ഞാര്‍ വനമേഖലയിലേക്ക് പോയതായും പിന്നീട് മകളും മരുമകനും മടങ്ങി വന്നില്ലെന്നും കാണിച്ചാണ് സുനിതയുടെ പിതാവ് അച്യുതന്‍ കോന്നി പൊലീസിൽ പരാതി നൽകിയത്. മകള്‍ ഗര്‍ഭിണിയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഇന്നലെ പൊലീസ് വനപാലകരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയപ്പോഴാണ് തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.
കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും മനുഷ്യന്‍റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് കാണാതായവരുടെ തന്നെയാണോ എന്നറിയാന്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് മാറ്റും.