പത്തനംതിട്ട : ക്ഷേത്രവഞ്ചികൾ കുത്തിത്തുറന്ന് പണം കവരുന്ന കുപ്രസിദ്ധ മോഷ്‌ടാവ് ആറന്മുള പൊലീസിന്‍റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണക്കേസുകളുള്ള ആലപ്പുഴ (Alappuzha) കുട്ടനാട് തലവടി സ്വദേശിയായ വാവച്ചൻ എന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായിയാണ് (52) ആറന്മുള പൊലീസിന്‍റെ പിടിയിലായത്.

ചോറ്റാനിക്കര റെയിൽവേ സ്റ്റേഷനടുത്തുള്ള ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നെടുത്ത പണവുമായി കോഴഞ്ചേരിയിലെത്തിയപ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്. മോഷ്‌ടിച്ച പണം ചാക്കിലാക്കിയാണ് ഇയാൾ കൊണ്ടുവന്നത്. തുടർന്ന്, കോഴഞ്ചേരിയിലെ ഒരു ചെരുപ്പ് കടയിൽ നിന്നും വാങ്ങിയ ബാഗിലേക്ക് മോഷ്‌ടിച്ച പണം ചന്തക്കടവ് റോഡിൽ നിന്ന് മാറ്റുന്നതിനിടെ ഇയാളെ പൊലീസ് വളയുകയായിരുന്നു.

എന്നാൽ, പൊലീസിനെ വെട്ടിച്ച് പ്രതി സമീപത്തെ പാമ്പയാറ്റിലേക്ക് എടുത്ത് ചാടി അക്കരയ്ക്ക് നീന്തി. തുടർന്ന് പൊലീസ് സംഘം റോഡിലൂടെ പമ്പയാറിന്‍റെ മറുകരയെത്തി മോഷ്‌ടാവിനെ പിടികൂടി. നോട്ടുകളും നാണയങ്ങളും ചേർത്ത് 8,588 രൂപ ഇയാളിൽ നിന്നും കണ്ടെടുത്തു.
ചോറ്റാനിക്കരയിലെ ക്ഷേത്രത്തിൽ മോഷണം : വ്യാഴാഴ്‌ച (ജൂൺ 29) രാത്രി 11 മണിയോടെയാണ് ചോറ്റാനിക്കര റെയിൽവേ സ്റ്റേഷനടുത്തുള്ള ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് ഇയാൾ പണം കവർന്നത്. മോഷ്‌ടിച്ച നാണയങ്ങളും നോട്ടുകളും ചാക്കിലാക്കി മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ, ഇന്നലെ പുലർച്ചെ 5.45നുള്ള ട്രെയിനിൽ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലിറങ്ങി. തുടർന്ന് കോഴഞ്ചേരിയിലെത്തി. ഇവിടെ നിന്നാണ് ഇയാളെ ആറന്മുള പൊലീസ് പിടികൂടിയത്.

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് നിരവധി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് മനസിലായത്. അമ്പലങ്ങളിലെ കാണിക്കവഞ്ചികൾ മാത്രമാണ് മോഷ്‌ടിക്കാറുള്ളതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. കൂടാതെ, ഇതുവരെ ചെയ്‌ത മോഷണങ്ങളെപ്പറ്റിയും പ്രതി പൊലീസിനോട് വിശദീകരിച്ചു.
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം : എടത്വ പൊലീസ് സ്റ്റേഷനിൽ 2010ലെ ഉൾപ്പെടെ 6 മോഷണക്കേസുകളിലും തിരുവല്ലയിൽ രജിസ്റ്റർ ചെയ്‌ത ഒരു മോഷണക്കേസിലെയും പ്രതിയാണ് മാത്തുക്കുട്ടി. ഷൊർണൂർ ബസ് സ്റ്റാന്‍റിന് 3 കിലോമീറ്റർ ദൂരത്തുള്ള അമ്പലത്തിലും കാഞ്ഞങ്ങാട് ഒരു കനാലിനോട് ചേർന്നുള്ള ക്ഷേത്രത്തിലും ചിങ്ങവനം പാലത്തിന് അടുത്തുള്ള അമ്പലത്തിലും കാണിക്കവഞ്ചി കുത്തിതുറന്ന് പ്രതി മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ, പരപ്പനങ്ങാടി, കൊല്ലം, ശാസ്‌താംകോട്ട, കല്ലിശേരി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന അമ്പലങ്ങളിലെ കാണിക്കവഞ്ചികളിൽ നിന്നും ഇയാൾ പണം അപഹരിച്ചിട്ടുണ്ട്.
ആലപ്പുഴ സബ് ജയിലിൽ മൂന്ന് വർഷവും, പത്തനംതിട്ട സബ് ജയിലിൽ ഒരു വർഷത്തോളവും ഇയാൾ റിമാൻഡിൽ കഴിഞ്ഞു. ഒടുവിൽ ജയിൽ വാസം കഴിഞ്ഞ് 2021ൽ പുറത്തിറങ്ങി. തുടർന്ന് ഷൊർണൂരിലെ ഒരു ഹോട്ടലിൽ ജോലി ചെയ്‌തു വരികയായിരുന്നു. ഇതിനിടെയാണ് വീണ്ടും മോഷണം ആരംഭിച്ചത്.
ആറന്മുള പൊലീസ് പ്രതിയുമായി ചോറ്റാനിക്കരയിലെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് ഇൻസ്‌പെക്‌ടർ സി കെ മനോജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ അലോഷ്യസ്സ്, സന്തോഷ് കുമാർ, എഎസ്ഐമാരായ നെപ്പോളിയൻ, അജി, എസ് സി പി ഒ നാസർ, സിപിഒമാരായ രാജാഗോപാൽ, ഫൈസൽ, ബിനു ഡാനിയേൽ, ഹോം ഗാർഡ് അനിൽ എന്നിവരാണുള്ളത്.