പത്തനംതിട്ട: നിര്‍മ്മാണത്തിലിരിക്കുന്ന പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ചെത്തോംകര മുതല്‍ എസ്.സി ഹൈസ്‌കൂള്‍ പടി വരെയുള്ള ഭാഗത്ത് വലിയതോടിന്‍റെ വീതി ഒന്നര മീറ്റര്‍ വരെ വര്‍ധിപ്പിക്കും.
ALSO READ: പ്രളയഭീതി: മണിമലയാറ്റിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു
നിയുക്ത എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ വിളിച്ചുചേര്‍ത്ത കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം. സംസ്ഥാന പാതയുടെ വീതി വര്‍ധിപ്പിക്കുന്നതിനായി വലിയ തോടിന്‍റെ മറുവശത്തെ വസ്തുക്കള്‍ ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ വീതിയില്‍ നേരത്ത വിലയ്ക്കുവാങ്ങി കല്ല് ഇട്ടിരുന്നു.
ഇവിടം വരെ മണ്ണ് എടുത്തുമാറ്റി തോടിന്റെ വീതി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ തോട്ടിലെ ഒഴുക്ക് സുഗമമാക്കുക മാത്രമല്ല വെള്ളം റോഡിലേക്ക് കയറുന്നതു തടയാനുമാകും. മഴ കഴിഞ്ഞാലുടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. മുന്‍ എം.എല്‍.എ രാജു എബ്രഹാം, കെ.എസ്.ടി.പി എന്‍ജിനീയര്‍ ജാസ്മിന്‍, വാട്ടര്‍ അതോറിറ്റി അസി.എക്‌സി എന്‍ജിനീയര്‍ ദിലീപ് തുടങ്ങി ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.