പത്തനംതിട്ട: ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിന്‍റെയും ഹോട്ടലുകളിലെ ശുചിത്വത്തിന്‍റെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഭക്ഷണശാലകളെ വിവിധ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുമെന്ന് ആരേഗ്യ മന്ത്രി വീണ ജോര്‍ജ്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്ന ഹോട്ടലുകളെ വ്യത്യസ്‌ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവയുടെ പേര് വിവരങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ വെബ് സൈറ്റിലും പ്രസിദ്ധീകരിക്കും. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടിള്‍ സ്വീകരിക്കാനും, മികച്ച ഭക്ഷണം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ നീക്കമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ ഹോട്ടലുകളുടെ പേര് വിവരം പ്രസിദ്ധീകരിക്കുന്നതിലൂടെ ഓരോ ജില്ലകളിലേക്കും എത്തുന്ന യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും തങ്ങള്‍ക്ക് അനുയോജ്യമായ ഭക്ഷണശാലകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ വര്‍ഷത്തിലും ഭക്ഷ്യസുരക്ഷ വകുപ്പ് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കലണ്ടര്‍ പുറത്തിറക്കും. കമ്മിഷണറേറ്റ് തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുള്ള പ്രത്യേക ടീമിന് രൂപം നല്‍കി സംസ്ഥാനത്തെ ഓരോ ചെക്ക് പോസ്‌റ്റുകളും, മണ്ഡലങ്ങളും കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും പത്തനംതിട്ടയില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.
Also read:ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കൂൾബാർ ഉടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്