പത്തനംതിട്ട: പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള തീര്‍ഥാടന പാതയിലെ ചരല്‍മേട്ടില്‍ അപ്രതീക്ഷിതമായുണ്ടായ മഴയും മഴവെള്ളപ്പാച്ചിലും തീർഥാടകരെ ദുരിതത്തിലാക്കി. മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഈ ഭാഗത്ത് തീര്‍ഥാടകരെ തടഞ്ഞു.
ഞായറാഴ്‌ച വൈകീട്ട് ആറു മണിയോടെ പെയ്‌ത മഴയ്ക്ക് പിന്നാലെയാണ് ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായയത്. അപകട സാധ്യത മുന്നിൽ കണ്ട് മല കയറുകയും ഇറങ്ങുകയും ചെയ്‌ത തീര്‍ഥാടകരെ ഒന്നര മണിക്കൂറോളം തടഞ്ഞുനിർത്തേണ്ടി വന്നു.
ഭക്തരെ തടഞ്ഞു നിർത്തിയ സ്ഥലത്ത് സുരക്ഷിതമായി കയറി നില്‍ക്കാന്‍ സൗകര്യം ഇല്ലാതിരുന്നതിനാല്‍ മഴ നനഞ്ഞാണ് തീര്‍ഥാടകര്‍ ചരല്‍മേടിന് മുകളിലും താഴെയുമായി കാത്തു നിന്നത്. വെള്ളത്തിന്‍റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സഹായത്തോടെ പൊലീസ് തീര്‍ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. മലവെള്ളപ്പാച്ചില്‍ നിരവധി ഷെഡുകളിലും വെള്ളം കയറി.
Also read: കശ്‌മീർ താഴ്‌വരയിൽ മഴയും മഞ്ഞുവീഴ്‌ചയും; ഗതാഗത തടസം, ജനജീവിതം സ്‌തംഭിച്ചു