പത്തനംതിട്ട: ശബരിമലയിലേക്കുള്ള വഴിയിൽ ളാഹ രാജാംപാറയിലെ കാട്ടില്‍ കല്യാണ പന്തലൊരുങ്ങി. വനത്തിലെ ആചാര പ്രകാരം വധുവരൻമാർ വരണമാല്യം ചാർത്തി. മലപണ്ടാര വിഭാഗത്തിൽപ്പെട്ട ആശ- രാജു, സന്തോഷ് -മീന എന്നിവരുടെ കല്യാണമാണ് കാടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചെറിയ പന്തലിൽ നടന്നത്. ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കല്യാണം.
നാട്ടിലെ കല്യാണങ്ങളെ പോലെ കാടിനുള്ളിലെ കല്യാണങ്ങൾക്കും പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. വിവാഹത്തിന് മുമ്പ് ഒരുമിച്ചുള്ള ജീവിതം മലപണ്ടാരങ്ങൾക്കിടയിൽ സാധാരണമാണ്. ഈ ജീവിത രീതിയിൽ വ്യത്യാസം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമപരമായി ആചാരങ്ങൾ പാലിച്ച് നടത്തുന്ന വിവാഹങ്ങളുടെ ലക്ഷ്യം. വിവാഹ ശേഷം സദ്യ കഴിച്ച് ഫോട്ടോയെടുത്താണ് അതിഥികൾ മടങ്ങിയത്.