പത്തനംതിട്ട: റാന്നി വട്ടകപ്പാറയിൽ സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു കടത്തിയതായി ആരോപണം. അനധികൃത മരം മുറിക്കലിന് റവന്യു അധികൃതർ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് ജനകീയ സംരക്ഷണ സമിതി റാന്നി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വട്ടകപ്പാറ എന്ന സ്ഥലത്തെ 433 ഹെക്ടർ റവന്യു ഭൂമിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക്, ഈട്ടി തുടങ്ങിയവയടക്കമുള്ള മരങ്ങളാണ് അനധികൃതമായി മുറിച്ച് കടത്തിയത്. ഈ സ്ഥലത്ത് പാറമട നടത്തുന്നതിനായി ലീസിന് അപേക്ഷിച്ച ആളുടെ നേതൃത്വത്തിലാണ് സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ച് കടത്തിയതെന്നാണ് ആരോപണം.
അനധികൃതമായി പൊതുസ്ഥലത്തെ മരം മുറിക്കുന്നത് റവന്യു അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് ജനകീയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ റാന്നി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ജനകീയ സംരക്ഷണ സമിതി പ്രവർത്തകനായ കെ.എ ഏബ്രാഹാമിന്‍റെ അധ്യക്ഷതയിൽ നടന്ന ധർണ പരിസ്ഥിതി പ്രവർത്തകന്‍ സി.ആർ നീലകണ്ഠൻ ഉദ്ഘാടനനം ചെയ്തു. സാമുഹ്യ പ്രവർത്തകൻ കെ.എം ഷാജഹാൻ, എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി എസ്. രാജീവൻ, രാധാമണി, അശ്വതി തുടങ്ങിയവർ സംസാരിച്ചു.