പത്തനംതിട്ട: ശക്തമായ മഴയില്‍ വീട്ട് മുറ്റത്ത് വെള്ളം കയറിയതോടെ 25 ദിവസം പ്രായമായ കുഞ്ഞുമായി ഒന്നും ആലോചിക്കാതെ പുഴ നീന്തി കടന്ന് രക്ഷപ്പെടുകയായിരുന്നു രഞ്ചീവ്. കല്ലുങ്കല്‍ മലയിത്ര കോമങ്കരി വീട്ടില്‍ നിന്നുമാണ് ഉടുത്തിരുന്ന വസ്ത്രങ്ങൾ അല്ലാതെ മറ്റൊന്നും എടുക്കാൻ കഴിയാതെ ഭാര്യ രഞ്ചി മോളും കുഞ്ഞുമായി രഞ്ചീവ് രക്ഷപ്പെട്ടത്. മൂക്കാല്‍ മണിക്കൂറോളം വെള്ളത്തില്‍ നീന്തിയും പിന്നെ വള്ളത്തിലും ലോറിയിലുമായി ദമ്പതികൾ കുഞ്ഞുമായി മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിലെ ക്യാമ്പിലെത്തുകയായിരുന്നു.
കൈക്കുഞ്ഞുമായി വന്ന ദമ്പതികൾക്ക് നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി സുനില്‍കുമാര്‍ ക്യാമ്പില്‍ പ്രത്യേകം മുറി തന്നെ സജ്ജീകരിച്ചു നല്‍കി. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് കുഞ്ഞിന്‍റെ ഇരുപത്തിയെട്ട് നടത്തുന്ന കാര്യത്തെ പറ്റി ദമ്പതികൾ ചിന്തിച്ചത്. ക്യാമ്പിലുള്ളവരെ ഇക്കാര്യം അറിയിച്ചതോടെ പൂർണ പിന്തുണ അറിയിച്ചു. ലളിതമായ ചടങ്ങുകളോടെ ക്യാമ്പില്‍ തന്നെ ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. പരിമിതമായ സൗകര്യങ്ങളില്‍ നടന്ന ചടങ്ങിൽ കുഞ്ഞിന് ആര്യന്‍ എന്ന് പേരുമിട്ടു. നൂല് കെട്ടിനോട് അനുബന്ധിച്ച് ഉച്ചയ്ക്ക് ക്യാമ്പിലെ എല്ലാവർക്കും പായസം കൂട്ടിയുള്ള സദ്യയും ഒരുക്കിയിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി സുനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ് ശ്രീദേവി സതീഷ് കുമാര്‍, വി.വിഘ്‌നേഷ്, രഞ്ജിത്ത് കൃഷ്ണന്‍, മനു കക്കുറിഞ്ഞിയില്‍ എന്നിവർ ചേർന്ന് ആര്യന് കുഞ്ഞുടുപ്പുകളും സോപ്പും പൗഡറും കളിപ്പാട്ടങ്ങളും സമ്മാനങ്ങളും കൈമാറി. ദുരിതങ്ങൾക്കിടയിലും ഈ ചെറിയ സന്തോഷങ്ങളാണ് മലയാളികൾക്ക് എന്നും കരുത്ത് നല്‍കുന്നത്.