പത്തനംതിട്ട: ഇന്ന് രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ തിരുവല്ലയില്‍ വ്യാപകമായ നാശ നഷ്ടം. പുളിക്കീഴ് പൊലീസ് സ്‌റ്റേഷന്‍റെ പിൻവശത്തെ മേൽക്കൂര തകർന്നു വീണു. മേൽക്കൂര തകർന്നതിന് പിന്നാലെ സ്റ്റേഷൻ വളപ്പിൽ നിന്നിരുന്ന മരത്തിന്‍റെ ശിഖരവും ഒടിഞ്ഞ് മേൽക്കൂരയ്ക്ക് മേൽ വീണു. മഴ വെള്ളം വീണ് മെയിൻ സ്വിച്ചടക്കം കത്തിനശിച്ചു. ഇതേ തുടർന്ന് സ്‌റ്റേഷൻ കെട്ടിടത്തിലെ രണ്ട് മുറികളുടെ വയറിങ്ങും കത്തി.
ശക്തമായ മഴയിലും കാറ്റിലും മണിമലയാറിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതിനെ തുടർന്ന് കടപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ കാരയ്ക്കാട്ട് മാലിയിൽ കെ വി തോമസ് കാരയ്ക്കാട്ട് മാലിയിൽ കെ വി യോഹന്നാൻ എന്നിവരുടെ വീടുകള്‍ അപകടാവസ്ഥയിലായി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ നദീ തീരത്തെ കരിങ്കൽ നിർമിത സംരക്ഷണ ഭിത്തി ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇരു പുരയിടങ്ങളും ആറ്റിലേക്ക് ഇടിഞ്ഞു വീണത്. അപകട സാധ്യത നിലനിൽക്കുന്നതിനാൽ ഇരു കുടുംബങ്ങളെയും താൽക്കാലികമായി ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി തഹസിൽദാർ പി ജോൺ വർഗീസ് പറഞ്ഞു.
നഗരസഭ 36 -ാം വാർഡിൽ പ്ലാമ്പറമ്പിൽ കെപി രാമചന്ദ്രന്‍റെയും വീടിന്‍റെ മേൽക്കൂര തകർന്നു. കിടപ്പുമുറിയുടെയും അടുക്കളയുടെയും മേൽക്കൂരകളാണ് തകർന്നത്. കുറ്റൂർ തെങ്ങേലി ഇലഞ്ഞിമൂട്ടിൽ തോമസ് പോളിന്‍റെയും വീടിന്‍റെ ടെറസിനു മുകളിലേക്കു അയൽവാസിയുടെ പുരയിടത്തിൽ നിന്നിരുന്ന മരം വീണ് മേൽക്കൂര തകർന്നു. മേൽക്കൂരയ്ക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.