പത്തനംതിട്ട : റാന്നി വനം ഡിവിഷണൽ ഓഫിസ് കോമ്പൗണ്ടിലെ മഹാഗണി മരക്കുറ്റിയിൽ നിര്‍മിക്കുന്ന 'പക്ഷിമൃഗാദി കുടുംബം' എന്ന ശില്‍പ്പം കൗതുകമാകുന്നു. കോട്ടയം പത്തനംതിട്ട പ്രമാടം സ്വദേശി ഗിന്നസ് ഓമനക്കുട്ടനാണ് ഇത് രൂപകല്‍പ്പന ചെയ്‌തത്.
വനത്തിലെ അയൽക്കൂട്ടമെന്ന് ശില്‍പ്പി
ആന, പുലി, കാട്ടുപോത്ത്, പെരുമ്പാമ്പ്, മലയണ്ണാന്‍, മയില്‍, പരുന്ത്, നക്ഷത്ര ആമ എന്നിങ്ങനെ നിരവധി ജീവികളെയാണ് ശിൽപ്പത്തിൽ കൊത്തി വച്ചിരിക്കുന്നത്. റാന്നി ഡി.എഫ്.ഒ കോമ്പൗണ്ടിൽ അപകടാവസ്ഥയിൽ നിന്ന കൂറ്റൻ മഹാഗണി മരം രണ്ട് വർഷം മുൻപ് മുറിച്ചുമാറ്റിയിരുന്നു.
മഹാഗണിയുടെ കുറ്റി ഉപയോഗിച്ച് വനത്തിലെ പക്ഷി മൃഗാദികൾ ഉൾപ്പെടുന്ന ഒരു ശിൽപ്പം ഒരുക്കണമെന്ന ആശയം ഡി.എഫ്.ഒ പി.കെ ജയകുമാര ശർമ്മയാണ് മുന്നോട്ടുവച്ചത്.
ഇതോടെ തന്‍റെ അയൽക്കാരൻ കൂടിയായ ശിൽപ്പി ഓമനക്കുട്ടനെ വിളിച്ച് കാര്യമറിയിച്ചു. ഒറ്റ മാസംകൊണ്ട് ഓമനക്കുട്ടനും ശിഷ്യൻ പ്രമോദും ചേർന്ന് ഇത് യഥാർഥ്യമാക്കി. ചെറുതും വലുതുമായ നൂറിലേറെ വന്യമൃഗങ്ങളുടെയും പക്ഷികളുടെയും കുടുംബ ശിൽപ്പം.
ഇത്തരമൊരു ശില്‍പ്പം സംസ്ഥാനത്ത് ആദ്യം
ശില്‍പ്പത്തിന്‍റെ മുകളിലായി അശോക സ്തംഭവും കടഞ്ഞെടുത്തിട്ടുണ്ട്. ഇത്തരമൊരു ശില്‍പ്പം കേരളത്തിൽ ആദ്യമാണെന്നും യന്ത്ര സഹായമില്ലാതെ പൂർണമായും കൈകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്നും ഓമനക്കുട്ടൻ പറഞ്ഞു.
വനം വകുപ്പിന്‍റെ റാന്നി ഡിവിഷനിലെ ദ്രുത കർമ്മ സേന (റാപ്പിഡ് റെസ്പോൺസ് ടീം) ബോധവത്കരണം ലക്ഷ്യമിട്ടാണ് ശിൽപ്പം തയ്യാറാക്കിച്ചതെന്ന് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ മനോജ് കെ എസ് പറഞ്ഞു.
കൂടുതല്‍ വായനക്ക്:- അമ്മൂമ്മക്കൊരുമ്മ; മനോഹര ശില്‍പം തീർത്ത് എംവി ചിത്രരാജ്
സംരക്ഷിത വിഭാഗത്തിൽപ്പെട്ട വന്യജീവികളുടെ സംരക്ഷണ ചുമതല വനം വിഭാഗം ദ്രുതകർമ സേനയ്ക്കാണ്. പുതുതായി നിർമിച്ച റാന്നി ദ്രുതകർമ സേന ഓഫീസിന് മുന്നിലാണ് ഒരു കുടുംബമെന്നപോലെ പക്ഷിമൃഗാദി ശില്‍പ്പം ഉയർന്നുനിൽക്കുന്നത്. ഓഫിസിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം ശിൽപ്പത്തിന്റെ അനാഛാദനവും നടക്കും.
ഓമനക്കുട്ടന്‍ 'ഗിന്നസ് ഓമനക്കുട്ടനായ കഥ'
കല്ലിലും മരത്തിലുമെല്ലാം അതിശയിപ്പിക്കുന്ന വേഗത്തിൽ ഓമനക്കുട്ടൻ ശില്‍പ്പങ്ങല്‍ പണിയും. മരക്കൊമ്പുകളില്‍ ഒമനക്കുട്ടന്‍റെ ഉളിതൊടുമ്പോള്‍ അത് ജീവൻ തുടിക്കുന്ന മനോഹര ശില്‍പ്പങ്ങളായി തീരും. ഇതോടെ ഒമനക്കുട്ടന്‍റെ കഴിവ് ലോകം അറിഞ്ഞു തുടങ്ങി. ഇതിനിടെയാണ് പ്രമാടം നേതാജി ഹയർ സെക്കന്‍ഡറി സ്കൂളിൽ ശില്‍പ്പം കൊത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്.
കൂടുതല്‍ വായനക്ക്:- തെയ്യങ്ങളുടെ ചിലമ്പൊച്ചയടക്കി മഹാമാരി; പ്രതിസന്ധിയിലായി കലാകാരന്മാര്‍
ഒറ്റത്തടിയിൽ 108 മഹാന്മാരുടെ ശില്‍പ്പങ്ങളായിരുന്നു ആവശ്യം. വെല്ലുവിളി ഏറ്റെടുത്ത ഓമനക്കുട്ടന്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞതിലും ഭംഗിയായി ഒരുക്കി നല്‍കി. ഇത് ശ്രദ്ധ നേടിയതോടെ ഓമനക്കുട്ടനെ തേടി ഗിന്നസ് റെക്കോർഡുമെത്തി.