പത്തനംതിട്ട : തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും ബാരിക്കേഡുകൾ നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്‌ടര്‍ പിബി നൂഹ് നിര്‍ദേശം നല്‍കി. അട്ടത്തോട് താല്‍കാലിക പാലം മുതല്‍ തിരുവാഭരണ തറ വരെയും കൂടാതെ തിരുവാഭരണ തറ മുതല്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് വരെയുമുള്ള ഭാഗത്ത് ബാരിക്കേഡ് നിര്‍മിക്കാനാണ് നിര്‍ദേശം. വനം വകുപ്പിനും ശബരിമല വികസന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലെയും തീര്‍ഥാടകര്‍ കൂട്ടം ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് നീക്കണമെന്ന് വനം വകുപ്പിന് നിര്‍ദേശം നല്‍കി. അതോടൊപ്പം മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലും ഇടത്താവളങ്ങളിലും ഫോറസ്റ്റ് ഗാര്‍ഡിനെ നിയോഗിക്കണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന ജനുവരി പതിമൂന്നിന് പന്തളത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്ര സമയമായ ഉച്ചക്ക് പന്ത്രണ്ടിനും ഒന്നിനും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുളനട ഭാഗത്ത് നിന്ന് പന്തളത്തേക്ക് വരുന്ന വാഹനങ്ങൾ തുമ്പമൺ വഴി പന്തളം ടൗണില്‍ എത്തണമെന്ന് അടൂര്‍ ഡിവൈഎസ്‌പി ജവഹര്‍ ജനാര്‍ദ് അറിയിച്ചു.