ശബരിമല:ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം തുടങ്ങണമെന്ന് ഐ.ജി പി. വിജയന്‍. ശബരിമലയില്‍ അയ്യപ്പദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐ.ജി. ശബരിമല തീര്‍ഥാടകര്‍ അനുഷ്ഠിക്കേണ്ട സപ്തകര്‍മ്മങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് സ്വാമിമാര്‍ വിരിവെക്കുന്ന സ്ഥലങ്ങളില്‍ അവര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് തിരികെ കൊണ്ടുപോവാന്‍ തുണി സഞ്ചി വിതരണം ചെയ്യുന്നുണ്ട്. തീര്‍ഥാടനത്തിന് ആവശ്യമുള്ളതുമാത്രമേ കൊണ്ടുവരേണ്ടതുള്ളു. പമ്പാ നദിയില്‍ മലിനീകരണമുണ്ടാക്കരുത്. സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നും അദേഹം പറഞ്ഞു.
തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സംഘടനകളും ക്ഷേത്രങ്ങളും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്നുള്ള ബോധവത്കരണം നടത്തുന്നുണ്ട്. 2011 നവംബര്‍ 23ന് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ഇടത്താവളങ്ങളായ എരുമേലി, നിലയ്ക്കല്‍, പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലും ശുചീകരണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഈ വര്‍ഷത്തെ അവലോകന യോഗത്തിലും ഐ.ജി പങ്കെടുത്തു.