പത്തനംതിട്ട : ലോക്ക് ഡൗണിന്‍റെ മറവിൽ നിത്യോപയോഗ സാധനങ്ങൾ വില കൂട്ടി വിൽക്കുന്ന കച്ചവടക്കാർക്കെതിരെയും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെയും നടപടിയുമായി പൊതുവിതരണ വകുപ്പ്. തിരുവല്ല താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനകളിൽ വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 10 സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് താലൂക്ക് സപ്ലെ ഓഫീസ് അധികൃതർ ജില്ലാ കലക്ടർക്ക് കൈമാറി. പല ഇടങ്ങളിലും പച്ചക്കറികളും ഇറച്ചിക്കോഴിയും വില കൂട്ടി വിൽക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിൽ വ്യക്തമായി.
കഴിഞ്ഞ നാല് ദിവസത്തിനിടെ ചെറിയ ഉള്ളിയുടെ വില 60 ൽ നിന്നും 120 ആക്കി. കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താലൂക്കിൽ 50 മുതൽ 55 വരെയായിരുന്നു ഇറച്ചിക്കോഴിയുടെ വില. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ 90 മുതൽ 102 രൂപ വരെയായി ഇറച്ചിക്കോഴിയുടെ വില കൂട്ടിയതായും പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. അവശ്യ വസ്തുക്കൾ വില കൂട്ടി വിൽക്കുന്നവർക്കെതിരെയും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലെ ഓഫീസർ മായാദേവി പറഞ്ഞു. അതേസമയം മൊത്തക്കച്ചവടക്കാർ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചതാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നതെന്നാണ് ചെറുകിട കച്ചവടക്കാരുടെ ആരോപണം.