പാലക്കാട് : മല കയറുന്നതിനിടെ കാൽ വഴുതി വീണ് പാറയിടുക്കിൽ പെട്ട യുവാവിനെ 35 മണിക്കൂർ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല. തിങ്കളാഴ്‌ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ ചെറാട്ടിലെ റഷീദയുടെ മകൻ ബാബു(23) ആണ് പകൽ രണ്ടോടെ അപകടത്തിൽപ്പെട്ടത്. ചെങ്കുത്തായ പാറയിടക്കിലേക്ക് വഴുതിവീണ് ഇടയിൽ കുടുങ്ങുകയായിരുന്നു. യുവാവിന് ഭക്ഷണമോ വെള്ളമോ എത്തിക്കാനായിട്ടില്ല.
ചൊവ്വാഴ്‌ച രാത്രി വൈകിയും പൊലീസും ഫയർഫോഴ്‌സും ദുരന്ത നിവാരണ സംഘവും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. കൊച്ചിയിൽനിന്ന് നാവികസേനയുടെ ഹെലികോപ്‌റ്റർ എത്തിയെങ്കിലും ലാന്‍ഡ് ചെയ്യാനായില്ല. ദുരന്ത നിവാരണ സംഘം മല കയറിയെങ്കിലും ശ്രമം വിഫലമായതോടെ വൈകീട്ടോടെ തിരിച്ചിറങ്ങി.
കലക്ടര്‍ മൃൺമയി ജോഷിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. എ.പ്രഭാകരൻ എംഎൽഎ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയേയും ജില്ലയിലെ മന്ത്രിയായ കൃഷ്‌ണൻ കുട്ടിയേയും നേരിൽ കണ്ട് സ്ഥിതിഗതികൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു.
സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മേജർ ദിനേശ് ഭാസ്‌കറെ ചുമതലപ്പെടുത്തി. ഓരോ പത്ത് മിനിറ്റിലും കാര്യങ്ങളുടെ പുരോഗതി എംഎൽഎയെ അറിയിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മേജർ ദിനേശ് ഭാസ്‌കറേയും എ.പ്രഭാകരൻ എംഎൽഎ കണ്ടു.
കൂട്ടുകാർക്കൊപ്പം മലകയറാൻ പോയ ബാബു അപകടത്തിൽ പെട്ടതോടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് തിരിച്ചിറങ്ങുകയായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ ബാബുവിന് കാലിന് പരിക്കേറ്റതോടെ അനങ്ങാനാവാത്ത സ്ഥിതിയാണ്. ഇയാൾ തന്നെ സ്വന്തം ഫോണിൽ കൂട്ടുകാർക്കും പൊലീസിനും വാട്ട്സ്ആപ്പ് സന്ദേശമയച്ചതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.
ഇടപെട്ട് മുഖ്യമന്ത്രി
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്‍റൽ സെന്‍ററിൽ നിന്നുള്ള കമാന്‍ഡോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.
കരസേനയുടെ മദ്രാസ് റെജിമെന്‍റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്‌ടണിൽ നിന്ന് മലമ്പുഴയിലേക്ക് പുറപ്പെട്ടു. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.
എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് ജിഒസി അരുണിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പ്രയോഗവല്‍ക്കരിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read: മലമ്പുഴ മലയിൽ കുടുങ്ങി യുവാവ് ; എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു