പാലക്കാട്: വില്ലേജ് ഓഫിസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 5,900 രൂപ പിടിച്ചെടുത്തു. കോഴിപ്പതി വില്ലേജ് ഓഫിസിലാണ് വിജിലൻസ് ഡിവൈഎസ്‌പി എം ഗംഗാധരന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വില്ലേജ് ഓഫിസിൽ നിന്ന് 3,000 രൂപയും പുറത്ത് നിർത്തിയിട്ട ബൈക്കിൽ സൂക്ഷിച്ച നിലയിൽ 2,900 രൂപയുമാണ് കണ്ടെടുത്തത്. സ്റ്റാമ്പ് അക്കൗണ്ടിൽ 1,600 രൂപയുടെ കുറവുള്ളതായും ഉദ്യോഗസ്ഥർ കണ്ടെത്തി. വില്ലേജ് ഓഫിസിൽ മൂന്ന് മാസത്തിലേറെയായി തണ്ടപ്പേരിനായി നൽകിയ 35 അപേക്ഷ കെട്ടിക്കിടക്കുന്നതും പരിശോധനയിൽ കണ്ടെത്തി.
ഓഫിസ് സമയത്തിനുശേഷം സ്ഥലം അളക്കാൻ പോകുമ്പോൾ പണം ചോദിച്ചുവാങ്ങുന്നതായും വ്യാപക പരാതിയുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിവൈഎസ്‌പി, എസ്ഐമാരായ ബി സുരേന്ദ്രൻ, എം മണികണ്‌ഠന്‍, വടകരപ്പതി കൃഷി ഓഫിസർ ബി അജയകുമാർ, വിജിലൻസ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ ബാലകൃഷ്‌ണന്‍, വി വിനീഷ്, എആർ ബ്രീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.