പാലക്കാട്: വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും അവധി ദിവസങ്ങളിൽ നൂറു കണക്കിന് സഞ്ചാരികളാണ് അട്ടപ്പാടിയിലെ ഭവാനി പുഴയിലെത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടേക്ക് വരുന്ന യാത്രക്കാരിൽ കൂടുതലും. തമിഴ്‌നാട്ടിലെ തിരക്കുള്ള നഗരപ്രദേശങ്ങളിലെ ചുട്ടു പൊള്ളുന്ന കാലാവസ്ഥയിൽ നിന്നുമുള്ള മോചനമാണ് ഇവർക്ക് ഭവാനി പുഴയിലേക്കുള്ള യാത്ര. സുഹൃത്തുക്കളോടൊപ്പവും കുടുംബസമേതവും സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
അതേസമയം, വർഷങ്ങൾക്കു മുമ്പ് നടന്ന വ്യാപക മണലെടുപ്പ് മൂലം രൂപപ്പെട്ട വലിയ ഗർത്തങ്ങൾ സഞ്ചാരികളെ അപകടത്തിലേക്ക് നയിക്കുന്നുണ്ട്. മുന്നറിയിപ്പു ബോർഡുകളോ വേണ്ട സുരക്ഷാ സംവിധാനങ്ങളോ ഇവിടെയില്ല എന്നതിനാൽ അപകടസാധ്യത വർധിക്കുകയാണെന്ന് പ്രദേശ വാസികൾ പറയുന്നു.