പാലക്കാട്: രണ്ട് കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി മീനാക്ഷിപുരത്ത് പിടിയിലായി. തമ്മനം സ്വദേശിയായ പ്രിജോയ് വർഗീസിനെയാണ് മീനാക്ഷിപുരം ബസ് സ്റ്റാൻഡിൽ നിന്ന് പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കൊലപാതക ശ്രമം അടക്കമുള്ള കേസുകളിലും പ്രതിയായിട്ടുണ്ട്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലവരും. എറണാകുളം ജില്ല കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ, സ്കൂൾ-കോളജ് വിദ്യാർഥികൾ എന്നിവര്‍ക്കാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ബാബു കെ. തോമസാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. മീനാക്ഷിപുരം സബ് ഇൻസ്പെക്ടർ ആദം ഖാനും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.