പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തെ ഓണാഘോഷം പരിമിതകളോടെ വീടുകളില്‍ നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഓണാഘോഷത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഓണ വിപണിയും പ്രതിസന്ധിയിലാണ്. പാലക്കാട് ജില്ലയിലെ പല്ലശ്ശന കണയന്നൂർപാടത്തെ ഗ്രാമീണർക്ക് സാധാരണ ഓണം തിരക്കിന്‍റെ കാലമാണ്. പൂക്കളങ്ങൾക്കൊപ്പം പ്രതിഷ്ഠിക്കുന്ന മാവേലി രൂപങ്ങൾ ഉണ്ടാക്കുന്നത് ഇവരാണ്. സാധാരണഗതിയില്‍ അത്തം തുടങ്ങും മുൻപ് തന്നെ ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് ആളുകൾ ഓണത്തപ്പനെ വാങ്ങാൻ ഇവിടെ എത്താറുണ്ട്. എന്നാല്‍ ഈ വർഷം ഓണത്തപ്പനെ നിർമിക്കുന്ന ഗ്രാമീണരെ തേടി ആരും എത്താത്ത അവസ്ഥയാണ്.
കുലാല സമുദായത്തിലെ അറുപത്തി അഞ്ചോളം കുടംബങ്ങളാണ് പാലക്കാട് മാവേലി രൂപങ്ങളുണ്ടാക്കുന്നത്. വയലുകളിൽ നിന്നും ശേഖരിക്കുന്ന കളിമണ്ണ് ഉപയോഗിച്ചാണ് ശില്‍പങ്ങളുണ്ടാക്കുന്നത്. രണ്ടാഴ്ച വരെ സമയമെടുത്താണ് ഇവ തയാറാക്കുന്നത്. ജോഡിയൊന്നിന് 200 രൂപയാണ് വില. ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് നിരവധി പേരാണ് മാവിലേയുടെ രൂപം തേടി ഇവിടെ എത്തുന്നത്. ഇതുകൂടാതെ വീടുകളിലും ഓണ വിപണികളിലെത്തിച്ചും ഇവർ വിൽപ്പന നടത്താറുണ്ടായിരുന്നു. കൊവിഡ് ഭീതിമൂലം വീടുകളിൽ എത്തിച്ചുള്ള വിൽപ്പനയും നടക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒരു ലോഡ് കളിമണ്ണിന് 5000 രൂപയാണ് വില. ശില്‍പങ്ങൾ വിറ്റ് തീർന്നില്ലെങ്കിൽ മുടക്കിയ തുക പോലും തിരിച്ചു കിട്ടില്ലെന്ന് ഇവർ പറയുന്നു. തലമുറകളായി ചെയ്തു വന്നിരുന്ന തൊഴിൽ ഇത്തവണ വലിയ നഷ്ടത്തിലേക്ക് പോകുമെന്ന ആശങ്കയിലാണ് മണ്ണിന്‍റെ മക്കളായ ഇവർ.