പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുധമ മാഹ്തോ (23) മരിച്ചത്. അഗളി ഒമ്മല കാറ്റുമുക്കിലായിരുന്നു സംഭവം. സുധമയുടെ കൂടെ കിണറിനകത്ത് അകപ്പെട്ട ജാർഖണ്ഡ് സ്വദേശി സോനു എന്ന വ്യക്തിയെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ പുറത്തെടുക്കാനായെങ്കിലും സുധമയുടെ ജീവന്‍ രക്ഷിക്കാനായില്ല.
സുധമയുടെ ശരീരത്തിനു മുകളിൽ വലിയ പാറക്കല്ല് മറിഞ്ഞു വീണത് രക്ഷാപ്രവർത്തനത്തിന് തടസമായി. സംഭവം അറിഞ്ഞയുടൻ പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും ഫയർഫോഴ്സിന്‍റെ അസാന്നിധ്യം രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം അഗളി സാമൂഹിക ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെതുടർന്ന് പ്രദേശത്ത് ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
നിലവിൽ മണ്ണാർക്കാട് വട്ടമ്പലത്തു നിന്നാണ് അടിയന്തരാവശ്യങ്ങൾക്ക് ഫയർ ഫോഴ്സ് സേവനം ലഭ്യമാകുന്നത്. ചുരം കടന്ന് ഒന്നര മണിക്കൂറോളം നീണ്ട യാത്രക്കൊടുവിലാണ് ഫയർ ഫോഴ്സ് വാഹനം അഗളിയിലെത്തുന്നത്. ആവശ്യക്കാർ ഉൾപ്രദേശങ്ങളിൽ ഉള്ളവരാണെങ്കിൽ സഹായം ലഭിക്കാനുള്ള സമയം ഇനിയും വൈകും.