പാലക്കാട് : മോഷണക്കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്‌തപ്പോൾ പുറത്തുവന്നത് രണ്ട് മാസം മുൻപ് നടന്ന കൊലപാതകം. 2015ൽ നടന്ന മോഷണക്കേസിൽ പട്ടാമ്പി പൊലീസ് പിടികൂടിയ പാലപ്പുറം പാറക്കൽ മുഹമ്മദ് ഫിറോസ്(25) ആണ് ബാല്യകാല സുഹൃത്തായ ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖിനെ(24) കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയത്. ഇരുവരും മൊബൈൽ കട കുത്തിത്തുറന്ന കേസിലെ പ്രതികളാണ്.
വർഷങ്ങൾക്ക് ശേഷം തിങ്കളാഴ്‌ച ഓങ്ങല്ലൂരിൽ നിന്നാണ് ഫിറോസ് പിടിയിലാകുന്നത്. തുടർന്ന് കൂട്ടുപ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൊന്നുകുഴിച്ചുമൂടിയെന്ന് ഫിറോസ് മൊഴി നല്‍കിയത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2021 ഡിസംബർ 17ന് വൈകിട്ട് പാലപ്പുറം 110 കെവി സബ് സ്റ്റേഷന് സമീപം മിലിട്ടറി പറമ്പിൽ മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം എന്നാണ് മൊഴി. ആഷിഖാണ് ആദ്യം ആക്രമിച്ചത്. തര്‍ക്കത്തിനിടെ ആഷിഖ് കത്തിയെടുത്ത് വീശി. തുടര്‍ന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു.
മരിച്ചെന്ന് ഉറപ്പിച്ചതോടെ പെട്ടിഓട്ടോയിൽ രാത്രിയിൽ ആഷിഖിന്‍റെ മൃതദേഹം ഒഴിഞ്ഞ പറമ്പിൽ എത്തിച്ച് കുഴിച്ചിടുകയായിരുന്നു. എല്ലാം ഒറ്റക്കായിരുന്നു ചെയ്‌തതെന്നാണ് ഫിറോസ് പറയുന്നത്. എന്നാൽ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല.
ഫിറോസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്‌ച ഉച്ചയോടെ ഷൊർണൂർ ഡിവൈ.എസ്‍.പി വി. സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുമായി അഴീക്കൽ ആളൊഴിഞ്ഞ പറമ്പിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു മണിക്കൂറിനുള്ളിൽ മൃതദേഹത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തുകയും ചെയ്‌തു. ആഷിഖിന്‍റെ പിതാവ് ലക്കിടി കേലത്ത് വീട്ടിൽ ഇബ്രാഹിമും സഹോദരനും സ്ഥലത്തെത്തി മൃതദേഹം ആഷിഖിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു.
ലഹരിക്കടത്ത് സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്നാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിനുശേഷം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് ഫോറന്‍സിക്, വിരലടയാള വിദഗ്‌ധര്‍, ഡോഗ് സ്‍ക്വാഡ് എന്നിവര്‍ പരിശോധന നടത്തി.
ബുധനാഴ്‌ച പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കുമെന്ന് ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. മൃതദേഹം അഴുകിയ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.