പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി. സ്വർണം, ഡോളർ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് സഹിക്കുന്നില്ലെന്നും ചോദ്യങ്ങളിൽനിന്ന് അദ്ദേഹത്തിന് ഓടി രക്ഷപ്പെടാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസിൽ മുഖ്യമന്ത്രി മറുപടി പറയണം. മുൻ പ്രിൻസിപ്പിൽ സെക്രട്ടറി ഡോളർ കടത്തിലെ മുഖ്യ പ്രതിയായ സ്ത്രീയുമായി വിദേശയാത്ര നടത്തിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇതിനകം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ എന്താണു ചെയ്തതെന്ന് ഈ നാടിനു മുഴുവൻ അറിയാം. പൊലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കയറ്റിയില്ലേ എന്നും അമിത് ഷാ ചോദിച്ചു. ശബരിമലയിൽ ഏറ്റവും ഹീനമായ കാര്യമാണ് സർക്കാർ ചെയ്തത്. ക്ഷേത്ര കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ല. അവ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. പിഎസ്സി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന ഏജൻസിയായി. ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്തത് ദുഃഖകരം. മതേതര പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിനും നേതാക്കൾക്കും മതിഭ്രമം പിടിച്ചിരിക്കുകയാണ്. കേരളത്തിൽ ലീഗ്, ബംഗാളിൽ മമത, മഹാരാഷ്ട്രയിൽ ശിവസേന ഇങ്ങനെയാണ് കോൺഗ്രസിന്‍റെ മതേതരത്വം.