പാലക്കാട്: അട്ടപ്പാടി ആനവായ് ഊരിൽ നിന്നും തുഡുക്കി - ഗലസി റോഡ് നിർമാണത്തിന് തുക അനുവദിക്കാൻ നടപടി സ്വീകരിക്കുന്നതിന് പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വി. എസ്. സുനിൽകുമാർ നിർദേശം നൽകി. അഗളി ഇഎംഎസ് ടൗൺഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിലാണ് നിർദേശം നൽകിയത്. ഒമ്പത് കിലോമീറ്റർ റോഡ് നിർമാണത്തിന് ആവശ്യമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പുതൂർ ഗ്രാമ പഞ്ചായത്ത് കടുകുമണ്ണ, മേലെ തുഡുക്കി, താഴെ തുഡുക്കി, ഗലസി ഊര് നിവാസികൾ സമർപ്പിച്ച പരാതിയിലാണ് തീരുമാനം. ആനവായ് മുതൽ തുഡുക്കി - ഗലസി വരെയുള്ള മൺ റോഡ് മാറ്റി റോഡ് വേണമെന്ന ആവശ്യമാണ് പുതൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് നിവാസികൾ പരാതിയായി ഉന്നയിച്ചത്. റോഡും വൈദ്യുതിയും ഇല്ലാത്തതിനെ തുടർന്ന് ഉപജീവനം മാർഗവും കുട്ടികളുടെ ഓൺലൈൻ പഠനം ഉൾപ്പെടെ തടസപ്പെടുന്നതുമായ സാഹചര്യത്തിലാണ് ഗ്രാമവാസികൾ. അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ പാണ്ഡ്യൻ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നേരത്തെ തന്നെ സർക്കാരിന് സമർപ്പിച്ചിരുന്നു. അട്ടപ്പാടിയിൽ പുതിയ കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ ആരംഭിക്കുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിർദേശം നൽകി.