മലപ്പുറം: ആദിവാസികളുടെ കാട്ടു വിഭവങ്ങൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഓൺലൈൻ മാർക്കറ്റിങ്ങിലേക്ക്. നിലമ്പൂർ അമൽ കോളജിലെ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്‌മെന്‍റ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നിലമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊടുവെ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ, കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലെ ഐ ഇ ഡി സി, കീസ്റ്റോൺ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് ആദിവാസിമേഖലകളിലെ ഉൽപ്പന്ന വിപണനത്തിനും വിനോദസഞ്ചാര വികസനത്തിനും അവസരമൊരുങ്ങുന്നത്. പദ്ധതിയുടെ ആദ്യപടിയായി 'ജ്യോനുറക്' എന്ന പേരിൽ കാട്ടുതേൻ വിപണിയിൽ എത്തിക്കാനാണ് തീരുമാനം. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് അമൽ കോളജ് സംഘടിപ്പിച്ച ചർച്ചാവേദിയിലാണ് ആദിവാസി മേഖലകളിലെ പുനർജ്ജീവനത്തിനായുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചത്.
ഗ്രാമീണ ജീവിതരീതികളും സംസ്കാരവും സംരക്ഷിച്ചുകൊണ്ട് ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കി ഉത്തരവാദിത്ത ടൂറിസത്തിലൂടെ ഗ്രാമീണ വികസനം സാധ്യമാക്കുക എന്നതാണ് ഈ വർഷത്തെ ടൂറിസം ദിനാചരണത്തിന് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി നിലമ്പൂരിലെ ആദിവാസി മേഖലകളിലെ ഊരുകൂട്ടം വഴിശേഖരിക്കുന്ന തേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങൾ തൊടുവെ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ശേഖരിച്ച് അവ പ്രത്യേക ബ്രാൻഡുകളിലാക്കി വിപണിയിലെത്തിക്കാൻ അമൽ കോളജുമായി ധാരണയായി. ഇതുമായി ബന്ധപ്പെട്ട ഫുഡ് രജിസ്ട്രേഷൻ, പാക്കിംഗ്, ബ്രാൻഡിങ്, ഓൺലൈൻ വിപണനം, മാർക്കറ്റിങ്, പബ്ലിസിറ്റി, പരിശീലന പരിപാടികൾ തുടങ്ങിയ മേഖലകളിൽ കോളജിലെ വിവിധ ഡിപ്പാർട്ട്മെന്‍റുകളും വിദ്യാർഥികളും സഹകരിക്കും. ഇതുകൂടാതെ ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ ഭാഗമായി ആദിവാസി മേഖലകളിൽ സർക്കാർ സഹായത്തോടെ ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ വേണ്ട പ്രൊജക്റ്റ് റിപ്പോർട്ട് അമൽ കോളജ് തയ്യാറാക്കും.
ഉൽപന്നങ്ങൾക്ക് മാന്യമായ വില ഉറപ്പാക്കുകയും വിപണിയിലെ ചൂഷണങ്ങൾ അവസാനിപ്പിച്ച് മികച്ചലാഭം നേടിയെടുക്കുകയും അതിലൂടെ ഗ്രാമീണ മേഖലയിലെ ജീവിതനിലവാരം ഉയർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ അമൽ കോളജ് പ്രിൻസിപ്പൽ ഡോ. ടി വി സക്കറിയ, കരുളായി പഞ്ചായത്ത് അംഗം കെ.മനോജ്, ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെന്‍റ് വിഭാഗം മേധാവി ടി. ഷമീർ ബാബു, അധ്യാപകരായ ഡോ. എൻ. ശിഹാബുദ്ധീൻ, എസ്. അനുജിത്ത്, വി.കെ. ഹഫീസ്, കെ.പി. ജനീഷ് ബാബു, തൊടുവെ കമ്മ്യൂണിറ്റി സി ഇ ഒ പി.കെ ശ്യാംജിത്ത്, പ്രസിഡന്‍റ് ബാബുരാജ്, സുനിൽ കുമാർ, സനിക സുന്ദർ എന്നിവർ സംസാരിച്ചു.